തിരുവനന്തപുരം: ഹിഗ്വിറ്റ സിനിമയുടെ സെൻസറിങ് പൂർത്തിയായതായി ഔദ്യോഗിക സ്ഥിരീകരണം. നിർമാതാക്കൾ സെൻസർ ബോർഡിനെ സമീപിച്ചത് ഫിലിം ചേംബറിന്റെ സമ്മതപത്രം ഇല്ലാതെയായിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.
എൻ.എസ്. മാധവന്റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന കൃതിയുടെ പേരുമായുള്ള സാമ്യതയുമായി ബന്ധപ്പെട്ടാണ് സിനിമ വിവാദത്തിൽ അകപ്പെട്ടത്. എൻ.എസ്. മാധവനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഫിലിം ചേംബറും സ്വീകരിച്ചത്. എന്നാൽ ഹിഗ്വിറ്റ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് മാത്രമാണ് ഈ സിനിമയുടെ ആധാരമെന്നും എൻ.എസ്. മാധവന്റെ കൃതിയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നത്.
അണിയറപ്രവർത്തകരുടെ നിലപാട് ശരിവെക്കുന്ന തരത്തിലാണ് ചിത്രത്തിന് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. 2019-ൽ തന്നെ ഈ പേരുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ഫിലിം ചേംബറിൽ പൂർത്തീകരിച്ചതാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ തുടക്കം മുതലേ സൂചിപ്പിച്ചിരുന്നു.
നിയമപരമായി സെൻസർ ബോർഡിന് മുന്നിലെത്തുന്ന രേഖകളിലൊന്നും തന്നെ ഫിലിം ചേംബറുമായി ബന്ധപ്പെട്ട രേഖകളൊന്നും വേണ്ട എന്ന നിലപാടും അണിയറപ്രവർത്തകർ സ്വീകരിച്ചിരുന്നു. അതുകൊണ്ടാണ് ഫിലിം ചേംബറിനെ ഒഴിവാക്കി സെൻസർ ബോർഡിനെ സമീപിക്കാൻ ഹിഗ്വിറ്റ സിനിമയുടെ നിർമാതാക്കൾ തീരുമാനിച്ചത്.