എറണാകുളം: പീഡനാരോപണത്തിൽ വീണ്ടും ഞെട്ടി മലയാള സിനിമ. നടനും അവതാരകനുമായ ഗോവിന്ദൻ കുട്ടിയ്‌ക്കെതിരെ പോലീസ് പീഡനത്തിന് കേസെടുത്തു . നടിയും മോഡലുമായ എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
എബിസി മലയാളം യൂട്യൂബ് ചാനൽ മേധാവി കൂടിയാണ് ഗോവിൻകുട്ടി. ഈ ചാനലിലെ ടോക് ഷോയ്‌ക്കായി എത്തിയതായിരുന്നു യുവതി. ഇവിടെവെച്ചാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. ഇതിന് ശേഷം ഗോവിന്ദൻ കുട്ടി യുവതിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി എറണാകുളത്തെ വാടക വീട്ടിലും, സുഹൃത്തിന്റെ ഇടപ്പള്ളിയിലുള്ള വില്ലയിലും കാറിൽവെച്ചും നിരവധി തവണ പീഡിപ്പിച്ചതായും തുടർന്ന് വിവാഹക്കാര്യം യുവതി സൂചിപ്പിച്ചപ്പോൾ നടൻ തന്നെ മർദ്ദിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞമാസം 24 നായിരുന്നു യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതറിഞ്ഞ നടൻ പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തി നിരവധി തവണ വാട്‌സ് സന്ദേശങ്ങൾ അയച്ചതായും യുവതി പറഞ്ഞു .
എറണാകുളം നോർത്ത് പോലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പോലീസ് മേധാവി, സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ബലാത്സംഗം, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.