ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 21,411 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവൻ കോവിഡ് ബാധിതരുടെ എണ്ണം 4,38,68,476 ആയി ഉയർന്നു. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് കുറയാതെ നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,997 ആയി. കോവിഡ് രോഗമുക്തി നിരക്ക് 98.47 ശതമാനമാണ്.
അതേസമയം, കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങൾ വൈകി കൂട്ടിച്ചേർക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും മരണസംഖ്യ കൂടുന്നുവെന്ന തെറ്റായ പ്രചരണം നൽകുന്നുവെന്ന് കേന്ദ്രസർക്കാർ കത്തിൽ പറയുന്നു.
അതേസമയം, രാജ്യത്ത് കോവിഡിന് പിന്നാലെ എത്തിയ മങ്കിപോക്സിനെയും ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.