ദില്ലി: 2019 ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അമ്മാര്‍ അല്‍വി എന്ന മൊഹിയുദ്ദീന്‍ ഔറംഗസേബ് ആലംഗീറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ് അമ്മാർ അൽവി എന്ന മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീർ.
പാകിസ്താനിലെ പഞ്ചാബ് ബഹവൽപൂർ നിവാസിയായ അമ്മാർ ആൽവി ജെയ്ഷെ മുഹമ്മദിന്റെ മുതിർന്ന നേതാവാണ്, കൂടാതെ പുൽവാമ അക്രമത്തിൽ സൂത്രധാരനുമാണ്. മാത്രമല്ല ജെയ്ഷെ മുഹമ്മദിനു വേണ്ടി ഇന്ത്യാ വിരുദ്ധ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നയാളാണ് അൽവി എന്ന മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീർ.
അതേസമയം ഇയാൾ പാകിസ്ഥാന്‍ പൗരന്മാരില്‍ നിന്ന് ജെയ്‌ഷെയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ട് കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയും ചെയിതിട്ടുണ്ട്. അഫ്ഗാൻ ഭീകരരുടെ നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിലും ജമ്മു കശ്മീരിൽ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരായ ഭീകരാക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും അല്‍വിക്ക് പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അമ്മാര്‍ ആല്‍വി, സഹോദരങ്ങളായ മൗലാന മസൂദ് അസ്ഹര്‍, അബ്ദുള്‍ റൗഫ് അസ്ഗര്‍ എന്നിവര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇവരുടെ ബന്ധു ഉമർ ഫാറൂഖും മറ്റ് 15 പേരും പുൽവാമ ആക്രമണത്തിൽ പങ്കാളിയാണ്.