Sunday, April 28, 2024
spot_img

രാജകീയം ..ഭാരതീയം.. ഏകദിന ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്തെറിഞ്ഞ് ഭാരതം; ഒട്ടനവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കി രോഹിത് ശർമ്മ

ദില്ലി : ഇന്ത്യൻ ബാറ്റർമാരുടെ സംഹാര താണ്ഡവം കണ്ട മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്തെറിഞ്ഞ് ഭാരതം. നായകന്റെ പ്രകടനം പുറത്തെടുത്ത രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ചപ്പോൾ മത്സരം തികച്ചും ഭാരതത്തിന് അനുകൂലമായി മാറിഅഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം വെറും 35 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഭാരതം മറികടന്നത്.

84 പന്തുകളിൽ നിന്നായി 16 ഫോറും അഞ്ച് സിക്‌സുമടക്കം രോഹിത് 131 റണ്‍സെടുത്തു. ഇതോടെ ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറി കണ്ടെത്തിയ രോഹിത് സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്ന് ഏറ്റവും കൂടുതല്‍ ഏകദിന ലോകകപ്പ് സെഞ്ചുറികളെന്ന ഖ്യാതിയും സ്വന്തമാക്കി. 45 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ആറ് സെഞ്ചുറികള്‍ നേടിയത്. ഈ റെക്കോർഡ് മറികടക്കാൻ രോഹിത്തിന് വേണ്ടി വന്നത് 19 ലോകകപ്പ് ഇന്നിങ്‌സുകള്‍ മാത്രമാണ്.

ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ സിംബാബ്വെയ്ക്കെതിരെ 72 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ കപില്‍ ദേവിന്റെ റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. 553 സിക്‌സറുകല്‍ നേടിയ വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഹിറ്റ്മാന്‍ മറികടന്നത്. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ഇന്നത്തെ മത്സരത്തിൽ 22 റണ്‍സ് തികച്ചപ്പോൾ തന്നെ ലോകകപ്പിലെ രോഹിത്തിന്റെ റണ്‍നേട്ടം 1000-ല്‍ എത്തി.

ഏകദിന ലോകകപ്പില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പാകിസ്താനെതിരേ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്‌ഗാനിസ്ഥാൻ നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ അഫ്ഗാൻ സ്‌കോർ മുന്നൂറ് കടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ബൗളർമാർ അഫ്ഗാനെ 272-ല്‍ ഒതുക്കുകയായിരുന്നു.

ആദ്യ മൂന്ന് വിക്കറ്റുകൾ 63 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന് നഷ്ടമായിരുന്നു. ഇബ്രാഹിം സദ്രാന്‍ (22), റഹ്‌മാനുള്ള ഗുര്‍ബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവരാണ് പുറത്തായത്. എന്നാൽ നാലാം വിക്കറ്റിൽ ഒരുമിച്ച ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി – അസ്മത്തുള്ള ഒമര്‍സായ് സഖ്യം പതിയെ അഫ്ഗാനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി. 121 റണ്‍സാണ് ഈ സഖ്യം അഫ്ഗാന്‍ സ്‌കോർ ബോർഡിൽ കൂട്ടിച്ചേര്‍ത്തത്.
88 പന്തില്‍നിന്ന് 80 റണ്‍സെടുത്ത ഷാഹിദിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 69 പന്തുകള്‍ നേരിട്ട ഒമര്‍സായ് 62 റണ്‍സെടുത്തു. 35-ാം ഓവറില്‍ ഒമര്‍സായിയെ മടക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ മുഹമ്മദ് നബി (19), നജീബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ 300 കടക്കാമെന്ന അഫ്ഗാൻ മോഹം പൊലിഞ്ഞു . മുജീബ് ഉര്‍ റഹ്‌മാന്‍ (10), നവീന്‍ ഉള്‍ ഹഖ് (9) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.

Related Articles

Latest Articles