തൃശൂര്‍ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധിച്ച് കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സഹകാരി സംരക്ഷണ പദയാത്ര നടത്തിയതിന് അഭിനേതാവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ് .സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കൾക്കുമെതിരെ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഞ്ഞൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഗാന്ധി ജയന്തി ദിനമായിരുന്നു ഈ മാസം 2 നായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. കനത്ത മഴയിലും കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിൽ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിക്കാനായി ഒഴുകിയെത്തിയത്.