ദില്ലി: എൻഐഎ മോഡലിൽ സിബിഐയേയും മാറ്റാൻഒരുങ്ങി കേന്ദ്ര സർക്കാർ. സിബിഐയെ സർവ്വത്ര സ്വതന്ത്രയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെതന്നെ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് അധികാരം നൽകാനുള്ള നിയമം ഉടൻ മോദി സർക്കാർ കൊണ്ടു വന്നേക്കും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സജീവ പരിഗണനയിലാണ്.
ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അതിശക്തമായ നിയമം വേണമെന്ന അഭിപ്രായക്കാരാണ്. പല തവണ ഇത്തരമൊരു നിയമനിർമ്മാണത്തിനു ശ്രമിച്ചെങ്കിലും സംസ്ഥാനങ്ങൾ ശക്തമായി എതിർത്തതിനാൽ തുടർനടപടിയുണ്ടായില്ല. എന്നാൽ ഇത്തവണ നിയമവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സിബിഐയുടെ പ്രവർത്തനത്തെ സംസ്ഥാന സർക്കാരുകൾ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം.
കേരളവും ഈയിടെ സിബിഐയ്‌ക്കെതിരെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിബിഐയെ കേന്ദ്ര അന്വേഷണ ഏജൻസിയായി മാറ്റാനാണ് നീക്കം. എൻഐഎയെ പോലെ അതിശക്തമായ ഇടപെടുകൾക്ക് ഇതോടെ സിബിഐയ്ക്കും കഴിയും. കരട് ബിൽ തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ സിബിഐക്ക് കൈമാറിയ കേസുകളുടെ കണക്കുകൾ ശേഖരിക്കാൻ ഉള്ള പ്രാരംഭ നടപടികൾ തുടങ്ങി.
ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയ്ക്ക് സംസ്ഥാനങ്ങളിൽ കേസ് അന്വേഷിക്കാൻ സർക്കാരുകളുടെ അനുമതി വേണ്ട. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽത്തന്നെ ഏകദേശം 400 കേസുകളുണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്.
സിബിഐക്കായി പ്രത്യേക നിയമമുണ്ടാക്കാൻ 1970 ലും 1989 ലും 1991-92 ലും കേന്ദ്രത്തിനു മുന്നിൽ ശുപാർശയുണ്ടായിരുന്നു. സംസ്ഥാനങ്ങളെ പിണക്കാൻ മടിച്ച് ഈ നീക്കം ഉപേക്ഷിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അഴിമതിയുൾപ്പെടെ തുടച്ചു നീക്കാൻ സിബിഐ അനിവാര്യതയാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.