Friday, January 9, 2026

ഭാരതം മിക്കപ്പോഴും യുക്രൈന്റെ പക്ഷത്ത്; ഭാരതവുമായി ശക്തമായ ബന്ധം സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം ! ട്രമ്പിനെ തള്ളി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കി

കീവ്: യുക്രൈനെതിരായ യുദ്ധത്തിന് റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഭാരതമാണെന്ന ഡൊണാൾഡ് ട്രമ്പിന്റെയും അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും ആരോപണം ഏറെ വിവാദമായിരുന്നു. ഈ പ്രസ്താവനയിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കി. ഭാരതം മിക്കപ്പോഴും യുക്രൈന്റെ പക്ഷത്താണെന്നും അതേസമയം, ഊര്‍ജ്ജരംഗത്ത് ചില വെല്ലുവിളികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) 80-ാം സമ്മേളനത്തില്‍ ട്രമ്പ് നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനുള്ള മറുപടിയെന്നോണമാണ് സെലന്‍സ്‌കിയുടെ പുതിയ പ്രസ്താവന.

‘ഭരതം മിക്കപ്പോഴും ഞങ്ങളോടൊപ്പമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഊർജമേഖലയിൽ ഞങ്ങള്‍ക്ക് കുറച്ചു പ്രശ്‌നങ്ങളുണ്ട്. പക്ഷേ, പ്രസിഡന്റ് ട്രമ്പിന് അവ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ നമ്മള്‍ ആവുന്നതെല്ലാം ചെയ്യണം. അപ്പോള്‍, അവരുടെ റഷ്യൻ എണ്ണയോടുള്ള മനോഭാവം മാറും. അതേസമയം ഇറാന്‍ ഒരിക്കലും ഞങ്ങളുടെ പക്ഷത്തുണ്ടാകില്ല. കാരണം അവര്‍ ഒരിക്കലും അമേരിക്കയുടെ പക്ഷത്തുണ്ടാകില്ല എന്നതുതന്നെയാണ്.
യൂറോപ്പുമായും ഭാരതവുമായും കൂടുതല്‍ അടുത്ത സഹകരണം ഉണ്ടാകണമെന്നാണ് ആഗ്രഹം. യൂറോപ്യന്മാരുമായി ചേര്‍ന്ന്, ഭാരതവുമായി കൂടുതല്‍ അടുത്തതും ശക്തവുമായ ബന്ധം സ്ഥാപിക്കുക എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം.

‘യുദ്ധം അവസാനിപ്പിക്കാന്‍ പുടിൻ ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധത്തില്‍ അവര്‍ വിജയിക്കില്ലെന്നും അദ്ദേഹത്തിന് അറിയാം. പക്ഷേ, താന്‍ വിജയിക്കുമെന്നാണ് പുടിൻ എല്ലാവരോടും പറയുന്നത്.’ സെലന്‍സ്‌കി പറഞ്ഞു.

Related Articles

Latest Articles