ലക്‌നൗ: പാകിസ്ഥാൻ പട്ടിണിയോട് പോരാടുമ്പോൾ ഭാരതം 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നു എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീണ്ടും ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ അംറോഹയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947ലെ വിഭജനത്തിന് ശേഷം 22-24 കോടി ജനസംഖ്യയുള്ള പാകിസ്ഥാൻ ഇന്ന് പട്ടിണിയിലാണ്. മറുവശത്ത് ഇന്ത്യയാണ് ഉള്ളത്. ഇവിടെ 80 കോടിയിലധികം ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണിത്. ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് സർക്കാർ അക്ഷീണം പ്രയത്‌നിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്തെ 80 കോടിയിലധികം വരുന്ന ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നത് തുടരുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഇന്ന് ഒരു മുദ്രാവാക്യം മാത്രമാണ് കേൾക്കുന്നത്. വീണ്ടും മോദി സർക്കാർ അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.