ദില്ലി: ഇനി ഇന്ത്യൻ ആകാശത്തിൽ ശത്രു മിസൈലുകളും പോർവിമാനങ്ങളും പറക്കില്ല. അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈൽ (S-400 Air Defence System In Punjab Sector) അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങി ഭാരതം. മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ സ്‌ക്വാഡ്രൺ പഞ്ചാബ് സെക്ടറിലാണ് വിന്യസിക്കുന്നത്.
പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ആക്രമണങ്ങളെ ഇന്ത്യയുടെ പുതിയ മിസൈൽ പ്രതിരോധത്തിന് ചെറുക്കാൻ സാധിക്കുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യൻ പ്രതിരോധത്തിന് കരുത്തു കൂട്ടുന്നതാണ് എസ്-400 ന്റെ വിന്യാസം. 35,000 കോടിയുടെ കരാർ പ്രകാരമാണ് റഷ്യ എസ്-400 കൈമാറിയത്. അഞ്ച് മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. . ശത്രുവിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, അവാക്സ് വിമാനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 400 കി.മീ, 250 കി.മീ, 120 കി.മീ, 40 കി.മീ എന്നിങ്ങനെയുള്ള ദൂരങ്ങളിൽ പ്രവർത്തിക്കുന്ന നാല് വ്യത്യസ്ത മിസൈലുകളാണ് പ്രതിരോധ സംവിധാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം എസ് 400 മിസൈൽ പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യയിലെ സൈനികർ റഷ്യയിലെത്തി പ്രത്യേക പരിശീലനം നേടിയിരുന്നു. 400 കിലോമീറ്റർ ദൂരത്തിൽ നിന്ന് ശത്രുവിമാനങ്ങളും ക്രൂയിസ് മിസൈലുകളും തകർക്കാൻ എസ് 400 ന് സാധിക്കുന്നതിനാൽ ഈ വ്യോമ പ്രതിരോധ സംവിധാനം ദക്ഷിണേഷ്യയിൽ ഇന്ത്യയ്‌ക്ക് മുൻതൂക്കം നൽകും.