Thursday, May 16, 2024
spot_img

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നത് മദ്യം കൊടുത്ത് മയക്കിയ ശേഷം; പ്രതിപ്പട്ടികയില്‍ 16കാരനും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

തൃശൂര്‍ : പാറക്കോവിലില്‍ സ്വര്‍ണപ്പണിക്കാരനായ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണപ്പണിയിൽ മൻസൂറിന്റെ സഹായിയായ ബീരുവും മൻസൂറിന്റെ ഭാര്യ രേഷ്മാ ബീവി (30)യുമാണ് കൊലപാതകത്തിനു പിന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ രേഷ്മ ബീവിയെയും ബീരുവിനെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമായത്.

ഒരുമിച്ച്‌ ജീവിക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. കാമുകന്റെ സഹായത്തോടെ മന്‍സൂറിനെ ഇരിമ്പുവടി കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന ശേഷം താമസസ്ഥലത്തുതന്നെ കുഴിച്ചു മൂടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് രേഷ്മ പോലീസിന് പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

ഡിസംബര്‍ 12ന് ആയിരുന്നു ബീരു മദ്യവുമായി വീട്ടില്‍ എത്തിയത്. മുകള്‍ നിലയിലെ മുറിയില്‍ വച്ചായിരുന്നു ഇരുവരും മദ്യപിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ മന്‍സൂറിനെ ബീരുവും രേഷ്മയും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് രാത്രിയാണ് മൃതദേഹം വീടിന്റെ പുറകുവശത്ത് കുഴിച്ചിടുന്നത്.

അതേസമയം കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് പതിനാറുകാരന്‍ കൂട്ടുനിന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപ്പട്ടികയില്‍ മൂന്നാമതായി ഉള്‍പ്പെടുത്തിയ 16കാരനെ ചില്‍ഡ്രന്‍സ്് ഹോമിലേക്ക് മാറ്റി.

Related Articles

Latest Articles