ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന ഗാസയിലെ സാധാരണക്കാർക്കായുള്ള രണ്ടാംഘട്ട സഹായം ഇന്ത്യ അയച്ചു. 32 ടണ്ണോളം വരുന്ന സഹായ സാമഗ്രികൾ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിൽ എത്തിക്കുന്ന സാമഗ്രികൾ പിന്നീട് റഫാ അതിര്‍ത്തി വഴി ഗാസയിലെത്തും. ഗാസയിലേക്ക് നിലവില്‍ സഹായമെത്തിക്കാന്‍ സാധ്യമാവുന്ന ഒരേയൊരു മാര്‍ഗം റഫാ അതിര്‍ത്തിയാണ്. അല്‍ ആരിഷ് വിമാനത്താവളത്തില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഇത്.
We continue to deliver humanitarian assistance to the people of Palestine.
Second @IAF_MCC C17 aircraft carrying 32 tonnes of aid departs for the El-Arish Airport in Egypt. pic.twitter.com/bNJ2EOJPaW
— Dr. S. Jaishankar (@DrSJaishankar) November 19, 2023
ഇന്ത്യന്‍ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 ടണ്‍ സഹായശേഖരങ്ങളാണ് അയച്ചതെന്നും പാലസ്തീന്‍ ജനതയ്ക്കായുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്നും വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കര്‍ സമൂഹ മാദ്ധ്യമമായ എക്‌സില്‍ കുറിച്ചു. കഴിഞ്ഞ മാസം 22-നായിരുന്നു ആദ്യ ഘട്ടത്തിൽ സഹായമെത്തിച്ചത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിർത്തി കടന്നെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ 1,200-ഓളം പേരാണ് കൊല്ലപ്പെട്ടത്. 240 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കടത്തിക്കൊണ്ട് പോവുകയും ചെയ്തു . പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധ സേന ബന്ദികളെ മോചിപ്പിക്കാനും തീവ്രവാദി സംഘടനയായ ഹമാസിനെ നിരായുധീകരിക്കാനുമായി പ്രത്യാക്രമണം ആരംഭിച്ചത്. സാധാരണക്കാരോട് ഗാസയുടെ തെക്ക് വശത്തേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം ലഖുലേഖകൾ വിതരണം ചെയ്‌തെങ്കിലും ഹമാസ് ഇവരെ മനുഷ്യ കവചമായി ഉപയോഗിക്കുന്നത് തുടരുകയാണ്. ഇസ്രയേലിന് നേരെ ഹമാസ് തൊടുത്ത റോക്കറ്റുകൾ ലക്ഷ്യം തെറ്റി പതിച്ച് നിരവധി സാധാരണക്കാർ ദിനം പ്രതി ഗാസയിൽ കൊല്ലപ്പെടുകയാണ്