ദില്ലി: രാജ്യത്ത് കുട്ടികൾക്ക് കൊവിഡ് (Covid)വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യത്ത് മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 88 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്നും 137 കോടി വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.
രാജ്യത്ത് ഇതുവരെ 161 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമിക്രോൺ ഗുരുതരാവസ്ഥ ഇതുവരെ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമിക്ട്രോൺ ബാധിച്ചവരിൽ 14 ശതമാനം പേർക്കും കാര്യമായ ലക്ഷണങ്ങൾ ഇല്ലായിരുന്നു. സാഹചര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു പുതിയ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണ്. നിലവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈയില്‍ ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്കുണ്ട്. 17 കോടി വാക്‌സിന്‍ സ്‌റ്റോക്കായി ഉള്ളതായും മന്ത്രി അറിയിച്ചു. ആദ്യ രണ്ട് തരംഗങ്ങളില്‍ നിന്ന് ആര്‍ജിച്ച അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വകഭേദം പടര്‍ന്നാലും ഏതു പ്രതിസന്ധിയെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനപ്പെട്ട മരുന്നുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.