ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ 17-ാം സ്വർണം നേടി ഇന്ത്യ. ബോക്‌സിംഗിൽ നീതു ഘൻഘാസും അമിത് പംഗലും സ്വർണം നേടിയതിന് പിന്നാലെയാണ് ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിൽ ഇന്ത്യയുടെ നിഖാത് സരിൻ സ്വർണം നേടിയിരിക്കുന്നത്.
അയർലാൻഡിന്റെ കാർളി മക്‌നൗളിനെ തോൽപ്പിച്ചായിരുന്നു ഈ സ്വർണനേട്ടം. കാർളിയെ ഫൈനലിൽ 5-0 ത്തിനായിരുന്നു നിഖാത് പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടിന്റെ സ്റ്റൂബ്ലീ ആൽഫിയ സാവന്നയെ തോൽപ്പിച്ചായിരുന്നു 26-കാരിയായ നിഖാത്തിന്റെ ഫൈനലിൽ പ്രവേശിച്ചത്. വേൾഡ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് 2022ൽ സ്വർണം നേടിയിരുന്ന നിഖാത്ത് രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയുമായി ഫൈനൽ പോരാട്ടം നടത്തിയത് ഒടുവിൽ വിജയം കാണുകയായിരുന്നു. ഇന്ത്യ ഒരു ദിവസം നേടുന്ന മൂന്നാമത്തെ മെഡലാണിത്. കഴിഞ്ഞ ദിവസം ഗുസ്തിയിലായിരുന്നു ഇന്ത്യ ഇത്തരത്തിൽ സ്വർണവേട്ട നടത്തിയത്.