Sunday, June 16, 2024
spot_img

ചൈനയും പാക് ഭീകരരും കൈകോർക്കുന്നു.സ്ഥിതിഗതികൾ ശക്തമായി നിരീക്ഷിച്ച് ഇന്ത്യ

ഇന്ത്യ- ചൈന സംഘർഷത്തിൽ പുതിയ സംഭവ വികാസങ്ങൾ രൂപപ്പെടുന്നു. ചൈനയെ സഹായിക്കാൻ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോർക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പാക് അധീന മേഖലയായ ഗിൽജിത് ബാൾട്ടിസ്താനിലേക്ക് പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന് പുറമെ പാകിസ്താനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചർച്ചകൾ നടത്തിയെന്നും കശ്മീരിൽ ഭീകരാക്രമണം നടത്താൻ അവർ പദ്ധതിയിടുന്നുവെന്നുമാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഇന്ത്യയ്ക്കെതിരെ രണ്ടുരീതിയിലുള്ള പോർമുഖം തുറക്കാനുള്ള അവസരമായി പാകിസ്താൻ ഇതിനെ കാണുകയാണ്. വിഷയത്തിൽ ഇന്ത്യൻ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും നിരവധി തവണ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് പാകിസ്താന്റെ ശ്രമങ്ങളെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നത്. ആക്രമണ പദ്ധതിയുമായി 100 പാക്‌ തീവ്രവാദികൾ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.

സമീപപകാലത്ത് നടന്ന പല ഏറ്റുമുട്ടലുകളിലും അധികം കൊല്ലപ്പെടുന്നത് കശ്മീരിൽ നിന്നുള്ള ഭീകരവാദികളാണ്. പാകിസ്താനിൽ നിന്നുള്ള ഭീകരർ വളരെ കുറച്ചുമാത്രമേ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുള്ളു.

പാക് ചാരസംഘടനയായ ഐഎസ്ഐയും ചൈനീസ് സൈന്യവും തമ്മിൽ രഹസ്യ ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപം കിഴക്കൻ ലഡാക്കിനടുത്തേക്ക് 20,000 സൈനികരെ പാകിസ്താൻ വിന്യസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ലഡാക്കിൽ ഇന്ത്യയുമായി സംഘർഷമുണ്ടായതിന് പിന്നാലെ ഏകദേശം ഇത്രത്തോളം സൈനികരെ ചൈന ലഡാക്ക് മേഖലയിൽ വിന്യസിച്ചിരുന്നു.

Related Articles

Latest Articles