ദില്ലി: കര്‍ഷക സമരത്തിന്റെ മറവില്‍ റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ അക്രമം അഴിച്ചുവിട്ട കേസില്‍ ഒരാള്‍ കൂടി ദില്ലി പൊലീസിന്റെ പിടിയിലായി. അമ്പതിനായിരം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സുഖ്ദേവ് സിംഗാണ് ചണ്ഡീഗഢില്‍ നിന്നും പിടിയിലായത്. സുഖ്ദേവ് സിംഗിന് പുറമെ, ദീപു സിന്ധു, ജുഗ്രാജ് സിംഗ്, ഗുർജോത്ത് സിംഗ്, ഗുർജന്ത് സിംഗ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.
ഹരിയാനയിലെ കർണാൽ സ്വദേശിയായ സുഖ്ദേവ് സിംഗിനെ ചണ്ഡീഗഡിലെ സെൻട്രൽ മാളിന് സമീപമുള്ള വ്യാവസായിക പ്രദേശത്ത് നിന്നാണ് പിടികൂടിയത്. ഇതോടെ ദില്ലിയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 127 ആയി. ദില്ലി സ്വദേശികളായ ഹര്‍പ്രീത് സിംഗ്, ഹര്‍ജീത് സിംഗ്, ധര്‍മേന്ദര്‍ സിംഗ് എന്നിവരും നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. റിപ്പബ്ലിക് ദിനത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ് സിംഗിന് വേണ്ടി അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലഭിച്ച നിര്‍ണ്ണായകമായ സൂചനയുടെ പശ്ചാത്തലത്തിലാണ് ഇയാള്‍ പിടിയിലായത്.