തിരുവനന്തപുരം: സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്‍. ഇന്ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിന്‍റെ സുരക്ഷാ ചുമതലയിലുള്ളത് 66,303 പോലീസ് ഉദ്യോഗസ്ഥരാണ്. ഇതില്‍ 41,976 പേര്‍ പോലീസ് ഉദ്യോഗസ്ഥരും 24,327 അംഗങ്ങള്‍ സ്പെഷ്യൽ പോലീസ് ഓഫീസർമാരുമാണ്. 144 ഇലക്ഷന്‍ സബ്‌ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാ വിന്യാസം. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുമുണ്ടാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്.
സംസ്ഥാനത്തെ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്‌ഡിവിഷനുകള്‍ക്ക് രൂപം നൽകിയിട്ടുണ്ട്. ഡിവൈഎസ്‌പിമാര്‍ക്കാണ് ഇതിന്‍റെ ചുമതല. ഓരോ പോലീസ് സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനായി പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. കൂടാതെ തെരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകര്‍മ്മ സേനയുടെ സംഘം എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും നിലയുറപ്പിക്കും. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിതമെന്നു കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.