തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മണി മുതൽ ആരംഭിച്ച പോളിംഗ് വൈകീട്ട് ആറിനാണ് അവസാനിക്കുന്നത്. രാജ്യത്തെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. കേരളം(20), കർണാടക(14), രാജസ്ഥാൻ(13), ഉത്തർപ്രദേശ്(8), മഹാരാഷ്‌ട്ര(8), മദ്ധ്യപ്രദേശ്(7), അസം(5), ബിഹാർ(5), ബംഗാൾ(3), ഛത്തീസ്ഗഡ്(3), ജമ്മു കശ്മീർ(1), മണിപ്പൂർ(1), ത്രിപുര(1) എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഹേമമാലിനി, അരുൺ ഗോവിൽ, തേജസ്വി സൂര്യ, ഓം ബിർള, രാഹുൽ ഗാന്ധി, ഭൂപേഷ് ബാഗേൽ, വൈഭവ് ഗെഹ്ലോട്ട് എന്നീ പ്രമുഖർ ഈ ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. 89 മണ്ഡങ്ങളിലാണ് ഇന്നേ ദിവസം വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ബിഎസ്പി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മധ്യപ്രദേശിലെ ബേതൂളിൽ ഇന്ന് നടക്കാനിരുന്ന വോട്ടെടുപ്പ് മാറ്റിവയ്‌ക്കുകയായിരുന്നു. ബേതൂളിൽ മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
ഇന്ന് മത്സരം നടക്കുന്നതിൽ 62 മണ്ഡലങ്ങളിലും 2019ൽ എൻഡിഎ സഖ്യം വിജയം നേടിയിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ 25 സീറ്റിലും ബിഎസ്പി ഒരു സീറ്റിലും വിജയിച്ചിരുന്നു. രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിക്കുന്നത്. വൈകിട്ട് ആറ് മണി വരെ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ട്. ആദ്യ ഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് മെയ് 3നാണ് നടക്കുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ 1ന് പൂർത്തിയായ ശേഷം ജൂൺ 4നാണ് വോട്ടെണ്ണൽ നടക്കുക.