ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇന്റലിജൻസ് വിഭാഗം തകർത്തു. നേരത്തെ, ഭീകരാക്രമണ പദ്ധതിക്കായി മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന നടത്തിയ രണ്ട് ലക്ഷം ഡോളറിന്റെ പണമിടപാട് റിസർച്ച് അനാലിസിസ് വിങ്ങ് (റോ) കണ്ടെത്തിയിരുന്നു.
ഇതോടെയാണ് പദ്ധതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത് ഡൽഹി, അയോധ്യ, ബോധ്ഗയ, ശ്രീനഗർ, പശ്ചിമ ബംഗാളിലെ ചില പ്രമുഖ നഗരങ്ങൾ എന്നിവിടങ്ങളിലായിരുന്നു. നേപ്പാൾ അതിർത്തി വഴിയോ ബംഗ്ലാദേശ് അതിർത്തി വഴിയോ ഉള്ള നുഴഞ്ഞു കയറ്റമായിരുന്നു സംഘടന ആസൂത്രണം ചെയ്തിരുന്നത്. ഇതേതുടർന്ന് ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്കും ഇന്റലിജൻസ് വിഭാഗങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കോലാലംപൂർ സ്വദേശിയായ റോഹിഗ്യൻ നേതാവ് മുഹമ്മദ് നസീർ, സക്കീർ നായിക് എന്നിവരിലേക്കാണ് പണമിടപാട് സംബന്ധിച്ച് അന്വേഷണം നടത്തിയ ഇന്റലിജൻസ് സംഘം എത്തിച്ചേർന്നതെന്നാണ് റിപ്പോർട്ടുകൾ. മ്യാന്മറിൽ നിന്നുള്ള സ്ത്രീക്ക് ഇന്ത്യയിലെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകാൻ പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായും അന്വേഷണ സംഘം സൂചന നൽകുന്നു. കൂടാതെ, പണമിടപാടിൽ ചെന്നൈ സ്വദേശിയായ ഒരു ഹവാല ഇടപാടുകാരന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.