ദില്ലി: നിർണായക സൈനിക കരാറുകളിൽ ഒപ്പുവയ്ക്കാൻ കരസേനാ മേധാവി എംഎം നരവനെ (Manoj Mukund Naravane) ഇസ്രായേലിലേക്ക്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മേധാവി ഇന്ന് യാത്രതിരിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ സെക്രട്ടറി അജയ് കുമാറും ഇസ്രായേൽ സന്ദർശിച്ചതിനു പിന്നാലെയാണ് കരസേന മേധാവിയുടെ സന്ദർശനം. ഓഗസ്റ്റിൽ മുൻ എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയയും ഇസ്രായേൽ സന്ദർശിച്ചിരുന്നു.
പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം’ എന്ന് കരസേനാ മേധാവി ട്വിറ്ററിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വിഷയങ്ങൾ ഇസ്രയേലിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ജനറൽ നരവനെ ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വർദ്ധിച്ചുവരുന്ന ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ ഭാഗമായി ഡ്രോണുകൾ, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ വരും തലമുറ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു. അതിനുപിന്നാലെയാണ് കരസേനാ മേധാവി ഇന്ന് ഇസ്രായേലിലേക്ക് തിരിച്ചത്.