ലഡാക്: വേഗതയാർന്ന സൈനിക നീക്കത്തിന് സഹായകമായ അത്യാധുനിക സൈനിക വാഹനങ്ങൾ ലഡാക്കിൽ വിന്യസിച്ച് കരസേന. ചൈന പ്രകോപനം തുടരുന്ന കിഴക്കൻ ലഡാക്കിലാണ് ഐ എം പി വി (Infantry Protected Mobility Vehicle) എന്നറിയപ്പെടുന്ന അത്യാധുനിക വാഹനം വിന്യസിച്ചിരിക്കുന്നത്. 360 ഡിഗ്രി തിരിക്കാൻ കഴിയുന്ന വിദൂരനിയന്ത്രിത സൗകര്യമുള്ള മെഷീൻ കണ്ണുകളാണ് വാഹനത്തിലെ പ്രധാന ആയുധം. 12 സൈനികർക്ക് ആയുധങ്ങളോടുകൂടി ഈ വാഹനത്തിൽ യാത്ര ചെയ്യാൻ കഴിയും. ബുള്ളെറ്റ് പ്രൂഫ് സംവിധാനമുള്ള വാഹനമാണിത്. വാഹനത്തിനുള്ളിൽ ശത്രുക്കളെ നേരിടാൻ പത്ത് ഫയറിംഗ് പോയിന്റുകളുമുണ്ട്. നിരന്തരമായ പരീക്ഷണങ്ങൾക്ക് ശേഷമാണ് വാഹനം സേനയിൽ ഉൾപ്പെടുത്തിയത്.
വളരെ വേഗത്തിലുള്ള സൈനിക നീക്കത്തിനും പെട്രോളിങ്ങിനും ഉപയോഗിക്കുന്ന ആയുധം ഘടിപ്പിച്ച സൈനിക യാത്രാ വാഹനങ്ങളാണ് ഇൻഫന്ററി പ്രൊട്ടക്ടഡ് മൊബിലിറ്റി വാഹനങ്ങൾ. ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച സൈനിക വാഹനങ്ങളാണിത്. 2020 ൽ അതിർത്തിയിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരം വാഹനങ്ങളെക്കുറിച്ച് സേന ചിന്തിച്ച് തുടങ്ങിയത്
ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയശേഷം ചൈന നിരന്തരമായി പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന മേഖലയാണ് ലഡാക്ക്. ഇത് കൂടാതെ കഴിഞ്ഞ ജൂൺ 24 മുതൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചും പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. നിയന്ത്രണരേഖക്ക് വളരെയടുത്തുകൂടി യുദ്ധവിമാനങ്ങൾ പറത്തിയാണ് ചൈന പ്രകോപനം സൃഷ്ടിക്കുന്നത്. ഇന്ത്യൻ വ്യോമസേനാ ഈ പ്രകോപനങ്ങൾക്ക് മറുപടി നൽകുന്നുണ്ട്. അതിനൊപ്പമാണ് അത്യാധുനിക മൊബിലിറ്റി വാഹനങ്ങൾ വിന്യസിച്ച് കരസേനയുടെ തയ്യാറെടുപ്പ്. നിയന്ത്രണ രേഖക്ക് പത്ത് കിലോമീറ്റർ അടുത്തുകൂടി സാധാരണയായി യുദ്ധവിമാനങ്ങൾ പറക്കാറില്ല. എന്നാൽ ഈ കീഴ്വഴക്കം ലംഘിച്ചുകൊണ്ടാണ് ചൈനയുടെ നടപടി. 16 റൗണ്ട് ചർച്ചകൾ കമാൻഡർ തലത്തിൽ പൂർത്തിയായിട്ടും അതിർത്തിയിലെ സംഘർഷങ്ങൾക്ക് അയവുണ്ടായിട്ടില്ല.