ദില്ലി: പ്രതിരോധക്കയറ്റുമതിയിൽ പുതിയ ഉയരങ്ങൾ കീഴടക്കി ഭാരതം. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തിന്റെ പ്രതിരോധക്കയറ്റുമതി 13000 കോടി കടന്നതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ആയുധങ്ങൾക്കായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്ന രാജ്യം എന്ന നിലയിൽ നിന്ന് അവ തദ്ദേശീയമായി നിർമ്മിക്കുക എന്ന ഘട്ടവും കടന്ന്, മറ്റുരാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഭാരതം മാറിയെന്നതാണ് സുപ്രധാനനേട്ടം. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികൾ ഈ നേട്ടത്തിന് പുറകിലുണ്ട്. കഴിഞ്ഞ വർഷത്തെ രാജ്യത്തിൻറെ പ്രതിരോധക്കയറ്റുമതി അഞ്ചു വർഷം മുമ്പുണ്ടായിരുന്നതിന്റെ എട്ടിരട്ടിയോളമാണ്. ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങുന്നതിൽ മുൻപന്തിയിൽ അമേരിക്കയാണ്.
പ്രതിരോധക്കയറ്റുമതി രംഗത്തെ കുതിപ്പിന് കാരണം ഈ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ വരവാണ്. ഇന്ന് പ്രതിരോധക്കയറ്റുമതിയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് സ്വകാര്യമേഖലയാണ്. 30 ശതമാനം മാത്രമാണ് പൊതു മേഖലയുടെ സംഭാവന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധ വിമാനത്തിന് ഇപ്പോൾ മലേഷ്യ അടക്കമുള്ള രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കരാറിന് അന്തിമ രൂപമാകുകയാണെങ്കിൽ പ്രതിരോധക്കയറ്റുമതി വരും വർഷങ്ങളിൽ വലിയ വളർച്ച നേടുമെന്നുറപ്പാണ്.