ദില്ലി : ഖത്തർ തടവിലാക്കിയ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥര്‍ക്ക് തടവിലുള്ളവരെ കാണാന്‍ സാധിച്ചെന്നും അവരുടെ ആരോഗ്യസ്ഥിതി ആരാഞ്ഞുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി മാധ്യമങ്ങളെ അറിയിച്ചു.
എട്ടുപേരേയും എത്രയും വേഗം മോചിപ്പിക്കാനുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിക്കുന്നതായി വക്താവ് പറഞ്ഞു. നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വരുത്താന്‍ കൂട്ടിക്കാഴ്ചയിലൂടെ നടന്നുവെന്നും ബഗ്ചി വ്യക്തമാക്കി.
ഖത്തര്‍ സൈന്യത്തിന് പരിശീലനവും മറ്റ് സഹായങ്ങളും നല്‍കുന്ന സ്വകാര്യസ്ഥാപനമായ ദഹ്‌ര ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന കമ്പനിയില്‍ ജോലി ചെയ്തുവരുമ്പോഴാണ് ഇവരെ നാലുമാസം മുമ്പ് തടവിലാക്കുന്നത്. ഒമാന്‍ വ്യോമസേനയിലെ ഓഫീസറായിരുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ദഹ്‌ര ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് . തടവിലായ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയ കുറ്റമെന്താണെന്ന് ഖത്തര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
ദോഹയിലെ കുടുംബാംഗങ്ങള്‍ക്ക് ആഴ്ച തോറും ഇവരെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ മന്ത്രാലയം അറിയിച്ചിരുന്നു.