കൊൽക്കത്ത : ബംഗാൾ ഉൾക്കടലിൽ ബ്രഹ്മോസ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ബ്രഹ്മോസിന്റെ ആകാശവേധ മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ബംഗാൾ ഉൾക്കടലിൽ പരീക്ഷിച്ചത്. സുഖോയ് വിമാനത്തിൽ നിന്നാണ് മിസൈൽ തൊടുത്തത്. നാവിക സേനയും കരസേനയും അതാത് കേന്ദ്രങ്ങളിൽ നിന്നും ബ്രഹ്മോസിനെ നേരത്തെ തന്നെ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമസേനയും ബ്രഹ്മോസിനെ ആകാശമാർഗ്ഗം വിജയകരമായി പരീക്ഷിച്ചത്.
ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പറന്ന സുഖോയ്-30 എംകെഐ യുദ്ധ വിമാനത്തിൽ നിന്ന് തൊടുത്ത ബ്രഹ്മോസ് മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്തെ അതീവ കൃത്യതയോടെ തകർത്തു.
ഇന്ത്യൻ നാവിക സേനയുടെ കരുത്ത് പതിന്മടങ്ങ് വർദ്ധിക്കുന്ന നേട്ടമാണ് ബ്രഹ്മോസ് പരീക്ഷണത്തിലൂടെ ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. വ്യോമസേന ക്വാഡിന്റെ ഭാഗമായി കിഴക്കൻ സമുദ്രമേഖലയിൽ നിലയുറ പ്പിക്കുന്നതിന്റെ സൂചനയാണ് ബ്രഹ്മോസ് വിജയത്തിലൂടെ നൽകുന്നതെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.