കൊച്ചി :ആർബിഐയുടെ നിരക്കുയർത്തൽ ഭയത്തിലും വിദേശ ഫണ്ടുകളുടെ വിൽപനയിലും വീണ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാനദിനത്തിൽ നഷ്ടങ്ങൾ നികത്തി. ആർബിഐയുടെ നിരക്കുയർത്തൽ 50 ബേസിസ് പോയിന്റിൽ ഒതുങ്ങിയതും മറ്റു നിരക്കുകളെ തൊടാതെ വിട്ടതും ബാങ്കിങ്, ഫിനാൻസ്, റിയൽറ്റി, ഓട്ടോ സെക്ടറുകൾക്ക് താൽക്കാലിക ആശ്വാസം നൽകിയതും വിപണിക്ക് അനുകൂലമായി.
രാജ്യത്ത് 5ജി ഉദ്ഘാടനം ചെയ്തതോടെ റിലയൻസ് മുന്നേറ്റം നേടിയത് വിപണിയുടെ മുന്നേറ്റത്തിൽ നിർണായകമായ പങ്ക് വഹിച്ചു. എല്ലാ സെക്ടറുകളും നേട്ടത്തിൽ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോൾ 17,184 പോയിന്റ് വരെ മുന്നേറിയ ശേഷം 17,094 പോയിന്റിൽ നിഫ്റ്റി വ്യാപാരമവസാനിപ്പിച്ചു. 16,800 പോയിന്റിലാണ് നിഫ്റ്റിയുടെ നിർണായക പിന്തുണ. 17,280 പോയിന്റ് കടന്നാൽ 17,500 പോയിന്റിലാണ് നിഫ്റ്റിയുടെ പ്രധാന കടമ്പ. ഓഗസ്റ്റിൽ വാങ്ങലുകാരായ വിദേശ ഫണ്ടുകളുടെ കഴിഞ്ഞ രണ്ട് ആഴ്ചയിലെ അധിക വിൽപ്പന കൂടിയാണ് ഇന്ത്യൻ വിപണിയുടെ സമീപകാല നേട്ടങ്ങളെ ഇല്ലാതാക്കിയത്. .