പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചനകൾ പുറത്തു വരുന്നു. പ്രിയങ്കയ്‌ക്കെതിരെ പ്രവര്‍ത്തക സമിതിയില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഇപ്പോൾ ഉത്തര്‍പ്രദേശിന്റെ എഐസിസി സെക്രട്ടറി ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഗാന്ധി കുടുംബത്തെ മാറ്റിനിർത്തണമെന്നും, അവരുടേതായ യാതൊരു ഫോര്‍മുലയും അംഗീകരിക്കേണ്ടതില്ലെന്നും ഡല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ നേതൃത്വം ഇതിനെതിരെ പ്രതികരിച്ചില്ല.
പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചാൽ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനം ഏൽപ്പിക്കാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി നേതാവാക്കാനും ഗാന്ധി കുടുംബം ആലോചിക്കുന്നുണ്ട്. എന്നാൽ ഈ ഫോര്‍മുല ഗ്രൂപ്പ് 23 അംഗീകരിക്കില്ല എന്ന് തീരുമാനിച്ചു.
പഞ്ചാബിലെ തോല്‍വിയെ മുൻനിർത്തി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനും ഗ്രൂപ്പ് 23 ആലോചിക്കുന്നു. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണമെന്നും അഭിപ്രായങ്ങൾ ഉയരുന്നു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കൾ ഗുലാംനബി ആസാദിന്റെ വീട്ടില്‍ നടന്ന ചർച്ചയിൽ പങ്കെടുത്തു.