ദില്ലി : സാധാരണക്കാരുടെ യാത്ര കൂടുതൽ വേഗത്തിലും സുഗമവും ആക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ ട്രെയിനുകൾ അവതരിപ്പിക്കുന്നു. അമൃത് ഭാരത് എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ നിർവഹിക്കും. 2 ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്യുക. 130 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ കുതിച്ചു പായുക.
ആദ്യ അമൃത് ഭാരത് അയോധ്യ– ദർഭംഗ പാതയിലാണ്. രാമജന്മഭൂമിയായ അയോദ്ധ്യയിൽ നിന്ന് സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമർഹി വഴി ദർഭംഗയിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ബെഗംളൂരു– മാൾഡ പാതയിലാണു രണ്ടാമത്തെ ട്രെയിൻ സർവീസ് നടത്തുക.
വന്ദേ സാധാരൺ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന അമൃത് ഭാരത് എക്സ്പ്രസ് വന്ദേ ഭാരതിന്റെ അതേ മാതൃകയിലാണ് തയാറാക്കിയിരിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു അമൃത് ഭാരത് ട്രെയിനുകളുടെയും നിർമാണം. ഓറഞ്ച്– ഗ്രേ നിറത്തിൽ വരുന്ന അമൃത് ഭാരത് എക്സ്പ്രസ് നോൺ എസിയാണ്. പുഷ് പുൾ സീറ്റുകളാണ് ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. 22 കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതിൽ 8 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 12 സെക്കൻഡ് ക്ലാസ് 3–ടയർ സ്ലീപ്പർ കോച്ചുകളും 2 ഗാർഡ് കംപാർട്മെന്റുകളുമുണ്ട്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേക കോച്ചുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. സിസിടിവി, എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർടാപ്പുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

