ദില്ലി: ഇന്ത്യയിലേക്കുള്ള ചീറ്റപ്പുലികളുടെ തിരിച്ചുവരവില്‍ രാജ്യത്തെ ജനങ്ങള്‍ ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . എല്ലാവരും ചോദിക്കുന്നത് ചീറ്റകളെ കാണാന്‍ എപ്പോഴാണ് ഒരു അവസരം ലഭിക്കുക എന്നാണ്. ഉടന്‍ അതിനുള്ള അവസരം ഒരുങ്ങും. ചീറ്റപ്പുലികളെ കുറിച്ചുള്ള പ്രചാരണത്തിനും അവയ്ക്ക് പേരിടാനും പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ വിപ്ലവകാരി ഭഗത് സിങ്ങിന്റെ പേര് ചണ്ഡീഗഢ് വിമാനത്താവളത്തിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രസമരസേനാനികളുടെ പേര് വിവിധ സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കുന്നത് അവര്‍ക്കുള്ള നമ്മുടെ ആദരാഞ്ജലിയാണെന്നും അദ്ദേഹം വ്യക്തമാക്കി .
ഇന്ത്യയിൽ ആംഗ്യഭാഷയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി കേരളത്തിലെ മഞ്ജു എന്ന സ്ത്രീയെ കുറിച്ചും പരാമര്‍ശിച്ചു. കേള്‍വിശക്തിയില്ലാത്ത മഞ്ജു ആംഗ്യഭാഷാ അദ്ധ്യാപികയാകാൻ തീരുമാനിച്ചതിനെ കുറിച്ചാണ് പ്രധാനമന്ത്രി ചൂടിക്കാട്ടിയത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സ്വാശ്രയ ഇന്ത്യ, വോക്കല്‍ ഫോര്‍ ലോക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് പ്രദാനമന്ത്രി ഇന്ന് മന്‍ കി ബാത്തില്‍ സംസാരിച്ചത്.