ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിൽ ഇൻഡി മുന്നണിയിൽ വിള്ളൽ. തങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും കോൺഗ്രസുമായോ മറ്റെതെങ്കിലും പാർട്ടികളുമയോ സഖ്യത്തിനില്ലെന്ന് ആംആദ്മി വ്യക്തമാക്കി. കോൺഗ്രസ് -ആംആദ്മി സംസ്ഥാന ഘടകങ്ങൾ തമ്മിലുള്ള വിയോജിപ്പാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ഇൻഡി സഖ്യത്തിൽ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പഞ്ചാബിലെ തമ്മിലടി. സീറ്റ് വിഭജനം ഇൻഡി മുന്നണിയിൽ വലിയ ഭിന്നതകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണിത്. കഴിയുന്നത്ര സ്ഥലത്ത് പ്രതിപക്ഷ സഖ്യം ഒന്നിച്ച് മത്സരിക്കുമെന്നായിരുന്നു സെപ്റ്റംബർ ഒന്നിന് നടന്ന ഇൻഡി യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ഒരിടത്തും സഖ്യം ഫലവത്തായിരുന്നില്ല.
എ.എ.പിയുമായി സഖ്യത്തിനില്ലെന്ന് നേരത്തെ കോൺഗ്രസും അറിയിച്ചിരുന്നു. 13 ലോക്സഭാ സീറ്റുകളിലും കോൺഗ്രസ് ഒറ്റകക്ഷിയായി മത്സരിക്കുമെന്ന് സംസ്ഥാന മേധാവി അമരീന്ദർ സിംഗ് രാജ വാറിംഗ് വ്യക്തമാക്കിയിരുന്നു.