സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ ആഗ്ര, മഥുര എന്നിവിടങ്ങിലാണ് ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങുക. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിച്ച് ടൂറിസം മേഖലയെ സജീവമാക്കുകയാണ് ലക്ഷ്യം. ഇതിനായി നിരവധി പദ്ധതികളാണ് യോഗി സർക്കാർ ഇതിനോടകം തയ്യാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന വികസനങ്ങള്‍ക്കായി 1000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. ലക്‌നൗ, ആഗ്ര, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ ബലൂണ്‍ സഫാരികള്‍ ആരംഭിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ രാജാസ് എയറോസ്‌പോര്‍ട്‌സ് ആന്‍ഡ് അഡ്വഞ്ചേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാര്‍ ഒപ്പിട്ടു.
ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് സംസ്ഥാന ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി ജയ്‌വീര്‍ സിങ് പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ ടൂറിസം വരുമാനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.