Saturday, May 18, 2024
spot_img

അണുബാധ; ബെന്നാ‍‍ർഘട്ട പാര്‍ക്കില്‍ പുലിക്കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെ മാനുകള്‍ കൂട്ടത്തോടെ ചത്തു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി മന്ത്രി

ബെംഗളൂരു: ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ അണുബാധയെ തുടർന്ന് പുലിക്കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെ മാനുകള്‍ കൂട്ടത്തോടെ ചത്തു. കഴിഞ്ഞ ദിവസം വരെയായി 19 മാനുകളാണ് അണുബാധയെതുടര്‍ന്ന് ചത്തത് എന്നാണ് റിപ്പോർട്ട്. കഴി‌ഞ്ഞമാസമായാണ് സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലിലെ സെന്‍ട്രല്‍ ആനിമല്‍ ഹൗസില്‍ നിന്നും 37 പുള്ളിമാനുകളെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. ഇതില്‍ കുടല്‍ വീക്കത്തെതുടര്‍ന്നുള്ള അണുബാധയെതുടര്‍ന്നും മാനുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലുമായി കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് 16 മാനുകള്‍ ചത്തത്.

വ്യാഴാഴ്ച രാത്രി രണ്ടെണ്ണവും വെള്ളിയാഴ്ച രാവിലെ ഒരെണ്ണവും കൂടി ചത്തുവെന്ന് പാര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.വി സൂര്യ സെന്‍ പറഞ്ഞു. കുടലിലുണ്ടായ അണുബാധയെതുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍നിന്നും ലഭിച്ച പ്രാഥമിക നിഗമനം. വിശദമായ പരിശോധനക്കായി ഹെബ്ബാളിലെ വെറ്ററിനറി കോളേജിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് വൈറസ് ബാധയെതുടര്‍ന്ന് ബെംഗളൂരുവിലെ ബെന്നാർഘട്ട നാഷനല്‍ പാർക്കിലെ മൃഗശാലയിലെ ഏഴ് പുള്ളിപ്പുലി കുഞ്ഞുങ്ങൾ ചത്തിരുന്നു. ആഗസ്റ്റ് 22നും സെപ്റ്റംബര്‍ അഞ്ചിനുമായാണ് വൈറസ് രോഗം ബാധിച്ചുള്ള അണുബാധയെതുടര്‍ന്ന് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തത്. സാധാരണയായി പൂച്ചകളിലൂടെ പടരുന്ന ഫീലൈൻ പൻലെകൊപീനിയ എന്ന സാംക്രമിക രോഗമാണ് ഇവക്ക് ബാധിച്ചിരുന്നത്. പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെയാണ് ഇപ്പോള്‍ മാനുകള്‍ കൂട്ടത്തോടെ ചത്തത്.

സംഭവത്തെതുടര്‍ന്ന് കര്‍ണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെത്തി ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലും അതീവ ജാഗ്രത പാലിക്കണമെന്നും മൃഗങ്ങളില്‍ രോഗബാധയുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Related Articles

Latest Articles