യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവച്ച് പാകിസ്ഥാൻ സർക്കാർ നിയമവിരുദ്ധവും വ്യാജവുമായ പ്രചാരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നിലവിലെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാർ നിയമവിരുദ്ധവും വ്യാജവുമായ പ്രചാരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പാവപ്പെട്ടവരെയും അവരുടെ ബുദ്ധിമുട്ടുകളെയും പ്രശ്നങ്ങളെയും മനസ്സിലാക്കാതെ പ്രതിസന്ധിയിലാക്കുകയാണെന്നും നവാസ് ഷെരീഫ് പറഞ്ഞു.
പിഎംഎൽഎൻ സോഷ്യൽ മീഡിയ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നിലവിലെ പ്രധാനമന്ത്രിയുടെ ഭരണത്തിൻ കീഴിൽ ജനങ്ങള്‍ നിരവധി ബുദ്ധിമുട്ടുകളാണ് രാജ്യത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളുടെ ഫീസ്, വീട് വാടക, പെട്രോൾ / ഡീസൽ ചെലവുകൾ എന്നിവയും അതിലേറെയും താങ്ങാനാവാത്ത അവസ്ഥയിലാണ്. ഒരു മാസത്തിൽ 20,000-30,000 രൂപ സമ്പാദിച്ചിട്ടും ഒരു മനുഷ്യന് അതിജീവിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാതെ നിലവിലെ ഭരണകൂടം അച്ചടി, ടിവി മാധ്യമങ്ങളിലൂടെ തന്നെ എങ്ങനെ നീക്കംചെയ്യാമെന്നും, നവാസ് ഷെരീഫിന്റെ ഫോട്ടോകൾ എങ്ങനെ നിരോധിക്കാം എന്നതിലാണ് അവരുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെ ശക്തമായി പ്രതിരോധിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
സമൂഹത്തിന് മുന്നില്‍ വരാന്‍ ഇമ്രാന്‍ ഖാന്‍ ഭയക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും തിരശ്ശീലയ്ക്ക് പിന്നിൽ ഒളിച്ചിരുന്നുകൊണ്ടുളള ഗൂഢ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും നവാസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കളളത്തരം കാണിച്ച് വോട്ടു ചെയ്യുന്ന ആളുകളെ തുറന്നുകാട്ടുന്നത് കുറ്റകരമാണോ? … നിങ്ങളെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിക്കുന്ന ആളുകളെ തുറന്നുകാട്ടുന്നത് കുറ്റകരമാണോ? ഇതെല്ലാം തുറന്ന് കാട്ടാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് തന്നെ രാജ്യദ്രോഹിയാക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, ”അദ്ദേഹം പറഞ്ഞു.