ദില്ലി : 2010 മുതൽ പുതിയ വിഭാഗങ്ങളെയും ഒബിസിയിൽ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി പ്രതിപക്ഷത്തിനുള്ള വലിയ അടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പ്രത്യേക മതവിഭാഗത്തെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. വോട്ട് ബാങ്ക് എന്ന ലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളത്. ഓരോ തവണയും മുസ്ലീം എന്ന വാക്ക് പറഞ്ഞാൽ, അത് വർഗീയ പ്രസ്താവനയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ വസ്തുതകൾ പറഞ്ഞുകൊണ്ട് പ്രതിപക്ഷത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുക മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
എന്തായാലൂം, കൊൽക്കത്ത ഹൈക്കോടതി വിധി ഇൻഡി സഖ്യത്തിന് വലിയൊരു അടിയാണ്. 2010 മുതൽ നൽകി വന്നിരുന്ന എല്ലാ ഒബിസി സർട്ടിഫിക്കറ്റും കോടതി റദ്ദാക്കി. വോട്ട് ബാങ്കിന്റെ പേരിൽ അനർഹരായവർക്ക് ഒബിസി സർട്ടിഫിക്കറ്റ് നൽകിയത് കൊണ്ടാണിത്. പ്രീണനത്തിന്റെ പേരിൽ എല്ലാ സീമകളും അവർ മറികടന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശം എന്നാണ് ഇവർ പറയുന്നതെന്നും മോദി പറയുന്നു. അതേസമയം, ഇവർ സർക്കാരിന്റെ ഭൂമി വഖഫ് ബോർഡിന് നൽകിക്കൊണ്ട് വോട്ട് ചോദിക്കുകയാണ്. ഏതൊരു കാര്യവും മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ചെയ്യണമെന്നാണ് പറയുന്നത്. കൂടാതെ, പ്രതിപക്ഷം സിഎഎയെ എതിർക്കുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാരെ അവർ പിന്തുണയ്‌ക്കുമെന്നും മോദി പറയുന്നു.