ലാഹോര്‍ : പാക്കിസ്ഥാനിൽ
സ്‌കൂൾ അദ്ധ്യാപികയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി. ഇത്തവണയും വിവാദ സൂഫി പുരോഹിതന്‍ മിയാന്‍ മീത്തുവിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
പാക്കിസ്ഥാനിയായ പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ അനീസ് ഫാറൂക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കുപ്രസിദ്ധ മുസ്ലീം പുരോഹിതന്‍ മിയാന്‍ മീത്തു എന്നറിയപ്പെടുന്ന മിയാന്‍ അബ്ദുള്‍ ഖാലികും ഗുണ്ടകളും ചേര്‍ന്ന് ഏക്തയെ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റുകയായിരുന്നു. ഇനി ഇത്തരം കുറ്റകൃത്യങ്ങളില്‍ പതിവുള്ളതു പോലെ ഈ പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി ഒരു മുസ്ലിമിന് നിക്കാഹ് ചെയ്തു കൊടുക്കും. വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ഈ പരിപാടി യഥാര്‍ത്ഥത്തില്‍ നിസ്സഹായരായ ഹിന്ദു പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്നതിനുള്ള ഒരു മറ മാത്രമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. പിന്നീട് ഇവര്‍ ഉപേക്ഷിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ വേശ്യാവൃത്തിയ്ക്കായി വിലപേശി വില്‍ക്കപ്പെടുകയോ ആണ് ഉണ്ടാവുക.
സിന്ധ് പ്രവിശ്യയിലെ വലിയ സൂഫി ആരാധനാ കേന്ദ്രമായ ഭര്‍ച്ചുണ്ടി ദര്‍ഗ്ഗയുടെ പീര്‍ ആണ് മിയാന്‍ മിത്തു എന്നറിയപ്പെടുന്ന മിയാന്‍ അബ്ദുള്‍ ഖാലിക്ക്. ഘോട്കി ജില്ലയിലാണ് ഈ ഇസ്ലാമിക കേന്ദ്രം. ആയുധധാരികളായ സ്വന്തം അംഗരക്ഷക പടയുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന ഇയാള്‍, ആഡംബര ജീവിതമാണ് നയിച്ചു വരുന്നത്. 2008 2013 കാലഘട്ടത്തില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എം പി യായിരുന്നു ഇയാള്‍. കുറേയൊക്കെ പുരോഗമനാത്മകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടിയാണ് പിപിപി. പില്‍ക്കാലത്ത് ഇമ്രാന്‍ ഖാന്റെ പിടിഐ യുമായി അടുക്കുകയും അവരുടെ സ്ഥാനാര്‍ഥിയാവുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ന്യൂനപക്ഷ പീഡകനായി അറിയപ്പെടുന്ന ഈ സൂഫി പുരോഹിതന്‍.
മിയാന്‍ മിത്തുവിന്റെ പേര് ആദ്യമായി മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത് 2012 ലെ കുപ്രസിദ്ധമായ റിങ്കിള്‍ കുമാരി നിര്‍ബന്ധ മതപരിവര്‍ത്തന കേസോടുകൂടിയാണ്. നന്ദ് ലാല്‍ എന്നു പേരായ ഒരു സ്‌കൂള്‍ അദ്ധ്യാപകന്റെ മകളായിരുന്നു റിങ്കിള്‍ കുമാരി. അവളെ തട്ടിക്കൊണ്ടു പോയി മതം മാറ്റുകയായിരുന്നു. മിയാന്‍ മിത്തു ഒരു ഭീകരനും തെമ്മാടിയുമാണ് എന്നാണ് നന്ദ് ലാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി സ്വന്തം വീട്ടില്‍ ലൈംഗിക അടിമകളാക്കി പാര്‍പ്പിക്കുകയാണ് അയാള്‍ ചെയ്യുന്നതെന്നും നന്ദ് ലാല്‍ പറഞ്ഞു.