തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇന്‍റർപോൾ റിപ്പോർട്ട് പുറത്ത്. കേരള പൊലീസിന് ഇന്‍റർപോൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും ആരംഭിച്ചത്. ആന്‍റണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരൻ പിന്നീട് ഓസ്ട്രേലിയയിൽ കൊലക്കേസിലും പ്രതിയായിരുന്നു.
മയക്കുമരുന്ന് അടിവസ്ത്രത്തിൽ കടത്തിയതിന് പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സാർവലിയെ ആന്‍റണി രാജുവും കോടതി ക്ലർക്കും ചേർത്ത് രക്ഷിച്ച കേസിലെ അട്ടിമറിയാണിപ്പോൾ വീണ്ടും വിവാദമാകുന്നത്. തെളിവുണ്ടായിട്ടും അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയ കേസിന് ജീവൻ വെക്കാൻ കാരണം ഇന്‍റർപോൾ റിപ്പോർട്ടാണ്.
ഹൈക്കോടതി ആൻഡ്രൂവിനെ വെറുതെവിട്ടത് ആന്‍റണി രാജുവും കോടതി ക്ലർക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ്തോടെയാണ്. 1991 ൽ ഇന്ത്യ വിട്ട ആൻ്ഡു ഓസ്ട്രേലിയയിലെത്തിതിന് പിന്നാലെ ഒരു കൊലക്കേസിൽ പ്രതിയായി. ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആൻഡ്രൂ കൂട്ടുപ്രതി വെസ്ളി ജോണിനോട് ജയിലിൽ കിടക്കുമ്പോൾ കേരളത്തിലെ കേസിൽ രക്ഷപ്പെട്ട വിവരം പറയുന്നു. കോടതി ക്ലർക്കിന് കൈക്കൂലി നൽകി തൊണ്ടി മുതൽ മാറ്റി രക്ഷപ്പെട്ടെന്നാണ് തുറന്ന് പറച്ചിൽ. വെസ്ളി ഇക്കാര്യം മെൽബെൺ പൊലീസിനോട് വ്യക്തമാക്കി. ഇതിനെ തുടർന്ന് മെൽബെൺ പൊലീസ് ഇൻറർപോൾ വഴി ആൻഡ്രു രക്ഷപ്പെട്ട കാര്യം കേരള പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു.
കേസിൽ കുറ്റപത്രം സമർപ്പിച്ച് 16 വർഷം കഴിഞ്ഞിട്ടും വിചാരണ നടപടികൾ അവസാനിച്ചിട്ടില്ല. മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസിൽ നിന്നും രക്ഷപ്പെടാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസിൽ വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. കുറ്റപത്രം സമർപ്പിച്ച 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു. ലഹരിമരുന്ന് കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതിയതായി തെളിഞ്ഞ ആന്‍റണി രാജു മന്ത്രിസഭയിൽ അംഗമായിക്കുമ്പോള്‍ വിചാരണ നടപടികളും അനന്തമായി ഇഴഞ്ഞു നീങ്ങുകയാണ്