തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മൂന്നാഴ്ചത്തേക്ക് വിമാന യാത്ര വിലക്ക്. വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
ഇന്‍ഡിഗോ വിമാനക്കമ്പനിയാണ്.
ഇന്ത്യക്കകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനാണ് വിലക്ക്. വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ച സംഭവത്തിലാണ് നടപടി. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. എന്നാൽ, യാത്രാവിലക്കിനെ കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.
ഇ.പി.ജയരാജന് പുറമെ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫര്‍സീന്‍, നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് യാത്രാവിലക്ക്. രണ്ടാഴ്ചത്തെ യാത്രാവിലക്കാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ഇവര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.