ദുബായ്: ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ
രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. ഇതുവരെ മൂന്ന് കളികള്‍ മാത്രമാണ് ഇരു ടീമുകളും ജയിച്ചിട്ടുള്ളത്. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സീസണിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനൊപ്പമായിരുന്നു. രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്.
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ പഞ്ചാബിനെതിരേ റോയല്‍സിനാണ് മുന്‍തൂക്കം. 12 മല്‍സരങ്ങളില്‍ ജയം റോയല്‍സിനായിരുന്നെങ്കില്‍ 10 എണ്ണത്തില്‍ പഞ്ചാബും വിജയം നേടി. ആദ്യ ഘട്ടത്തില്‍ നിര്‍ണായകമായ താരങ്ങളുടെ അഭാവം രാജസ്ഥാന് തിരിച്ചടിയാകും. ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ജോഫ്ര ആര്‍ച്ചര്‍, ആന്‍ഡ്രു ടൈ എന്നിവര്‍ കളിക്കില്ല. ഒഷാനെ തോമസ്. എവിന്‍ ലൂയിസ്, ഗ്ലെന്‍ ഫിലിപ്സ്, തബ്രൈസ് ഷംസി എന്നിവരാണ് പകരക്കാരായി എത്തിയിരിക്കുന്നത്.
അതേസമയം ആദ്യപാദത്തില്‍ പഞ്ചാബ് ടീമിനൊപ്പമുണ്ടായിരുന്ന ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരായ ജൈ റിച്ചാര്‍ഡ്‌സന്‍, റിലെ മെറെഡിത്ത് എന്നിവര്‍ രണ്ടാംപാദത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ മാത്രമെ പഞ്ചാബിന് പ്ലേ ഓഫിലെത്താന്‍ സാധിക്കു.
സാധ്യതാ പ്ലെയിങ് ഇലവന്‍ രാജസ്ഥാന്‍ റോയല്‍സ്- എവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ റിയാന്‍ പരാഗ്, ശിവം ദുബെ, ലിയാം ലിവിങ്‌സറ്റണ്‍, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ചേതന്‍ സക്കരിയ, കാര്‍ത്തിക് ത്യാഗി, മുസ്തഫിസുര്‍ റഹ്മാന്‍/ തബ്രെയ്‌സ് ഷാംസി.
പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍/ എയ്ഡന്‍ മര്‍ക്രാം, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍, ആദില്‍ റഷീദ്, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, നതാന്‍ എല്ലിസ്, മുഹമ്മദ് ഷമി.