വിശാഖപട്ടണം: ഐപിഎൽ 12-ാം സീസണിന് ഇന്ന് കൊട്ടിക്കലാശം. ഐപിഎല്ലിലെ തുല്യശക്തികളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സുമാണ് ഇന്ന് തങ്ങളുടെ നാലാം ഐപിഎൽ കിരീടത്തിനുവേണ്ടി കൊമ്പുകോർക്കുന്നത് . ഇരു ടീമുകളും നേരത്തെ മൂന്നുവട്ടംവീതം ചമ്പ്യാന്മാരായിട്ടുണ്ട്. രാത്രി 7.30ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. മുംബൈയെ നയിക്കുന്നത് ഓപ്പണർ രോഹിത‌് ശർമയും ചെന്നൈയെ നയിക്കുന്നത് കരുത്തനായ മഹേന്ദ്ര സിങ് ധോണിയുമാണ്.
നിലവിലെ ചാമ്പ്യന്മാരായ സൂപ്പര്‍ കിങ്‌സിന് ഇത് എട്ടാം ഫൈനലാണ്. മുംബൈയും ചെന്നൈയും തമ്മിലുള്ള ഫൈനൽ ഇത് നാലാം തവണയുമാണ്. സ്‌പോര്‍ട്ടിങ് വിക്കറ്റാണ് ഫൈനലിനായി സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ബിസിസിഐയുടെ ക്യൂറേറ്റര്‍ സമിതി അധ്യക്ഷന്‍ ദല്‍ജീത് സിങ്ങിന്റെ മേല്‍നോട്ടത്തിലാണ് പിച്ച് നിർമ്മിച്ചത്.
നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയുമാണ് ഇന്നത്തെ വിജയികളെ കാത്തിരിക്കുന്നത്. താരത്തിളക്കത്തിലും ആരാധകബാഹുല്യത്തിലും കിരീടങ്ങളുടെ എണ്ണത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന 2 ടീമുകള്‍ ഫൈനൽ അങ്കത്തിനിറങ്ങുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയരുകയാണ്.