ഷാര്‍ജ: പഞ്ചാബ് കിങ്സിനെ 6 റൺസിനു കീഴടക്കിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചു. ഇത്തവണ പ്ലേഓഫിലേക്കു മുന്നേറിയ മൂന്നാമത്തെ ടീം കൂടിയാണ് ബാംഗ്ലൂര്‍. റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 165 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ആറിന് 158 റൺസ് മാത്രമാണ് നേടാനായത്.
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 57 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. നായകന്‍ കെഎല്‍ രാഹുല്‍ 39 റണ്‍സും എയ്ഡന്‍ മര്‍ക്രാം 20 റണ്‍സുമെടുത്തു പുറത്തായി. നേരത്തെ ബാംഗ്ലൂരിനായി മാക്‌സ്‌വെല്‍ 33 പന്തില്‍ നിന്നും 57 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ടോസ് ലഭിച്ച ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് പ്ലേഓഫിലേക്കു കടന്ന മറ്റു ടീമുകള്‍. തോറ്റെങ്കിലും പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷ പൂര്‍ണമായി അസ്തമിച്ചിട്ടില്ല. ശേഷിച്ച മല്‍സരത്തില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചാവും പഞ്ചാബിന്റെ സാധ്യത.