ദുബായ് : ദീർഘദൂര ക്രൂയിസ് മിസൈൽ വികസിപ്പിച്ചു എന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ റെവലൂഷനറി ഗാർഡ്സ് ഏറോസ്പേസ് ഫോഴ്സ് തലവൻ അമീറലി ഹാജിസാദെയാണ് ഔദ്യോഗിക മാദ്ധ്യമത്തിലൂടെ തങ്ങൾ ദീർഘദൂര മിസൈൽ വികസിപ്പിച്ചു എന്നു വെളിപ്പെടുത്തിയത്. 1650 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈലാണ് നിർമ്മിച്ചതെന്നും പാവെ ക്രൂയിസ് മിസൈൽ എന്നാണു ഇതിനു പേര് നല്കിയിരിക്കുന്നതെന്നും ഹാജിസാദെ പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണിയും ഇയാൾ മുഴക്കിയിട്ടുണ്ട്. മുതിർന്ന ഇറാൻ കമാൻഡറെ വധിച്ചതിന്റെ പ്രതികാരമായാണ് ട്രംപിനെതിരെ വധഭീഷണി ഉയർത്തിയിരിക്കുന്നത്.
2020ൽ യുഎസിന്റെ ഡ്രോൺ ആക്രമണത്തിൽ ബഗ്ദാദിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ഇറാന്റെ ലക്ഷ്യം. ട്രംപ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തുടങ്ങിയവർ ഉൾപ്പെടെ സുലൈമാനിയെ കൊല്ലാൻ ഉത്തരവിട്ട എല്ലാ സൈനിക കമാൻഡർമാരെയും കൊല്ലുമെന്നും ഭീഷണിയിലുണ്ട്.
ഇറാന്റെ പുതിയ മിസൈൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ഭീഷണിയുയർത്തിയിട്ടുണ്ട്. യുക്രൈയ്നെതിരെ റഷ്യ പ്രയോഗിക്കുന്നതിൽ നല്ലൊരു പങ്കും ഇറാൻ നിർമ്മിത ആയുധങ്ങളാണ് എന്നത് സ്ഥിതി പിന്നെയും വഷളാക്കുന്നു. അമേരിക്കയെ എതിർക്കുന്നതിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നതിൽ ഇറാൻ വൻ തുകയാണ് പ്രതിവർഷം ചെലവഴിക്കുന്നത്.