ടെൽ അവീവ്: ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ. സിറിയയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം നടത്തിയത് ഇസ്രായേലാണെന്ന് ആരോപിച്ചാണ് ഇറാന്റെ നീക്കം. അമേരിക്ക വിഷയത്തിൽ ഇടപെടാൻ വരരുതെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനെതിരായ നീക്കം കടുപ്പിക്കുകയാണെന്നും അമേരിക്ക ഇടപെട്ടാൽ അവർക്കും തിരിച്ചടി ഉണ്ടാകുമെന്നും രേഖാമൂലം കൈമാറിയ സന്ദേശത്തിൽ ഇറാനിയൻ പ്രസിഡന്റിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി പറയുന്നത്. ഇതിന് മറുപടിയായി അമേരിക്കയുടെ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് അമേരിക്ക നിർദ്ദേശം നൽകിയതായും ജംഷിദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
എന്നാൽ അമേരിക്ക ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്ക അതീവ ജാഗ്രതയിലാണെന്നും ഒരു ആക്രമണം ഏത് സമയത്തും പ്രതീക്ഷിക്കുന്നുണ്ടെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളോ രഹസ്യാന്വേഷണ ഏജൻസിയുടെ കേന്ദ്രങ്ങളോ ആക്രമിക്കാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.