ടെഹ്റാന്‍: പാകിസ്ഥാന്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇറാന്‍. ഭീകരവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ സര്‍ക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കി.

അയല്‍രാജ്യങ്ങളുടെ അതിര്‍ത്തിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആര്‍ജിസി കുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍‌ ഖ്വാസം സുലൈമാനി പറഞ്ഞു.

സ്വന്തമായി അണുബോംബുകളുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ഇത്രയും ശക്തമായ രാജ്യത്തിനു മേഖലയിലെ ഭീകരസംഘടനകളെ തകർക്കാൻ സാധിക്കുന്നില്ലേ? ഇറാന്റെ ക്ഷമ പാക്കിസ്ഥാൻ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭീകരവാദത്തിനെതിരായ സംയുക്ത പ്രവർത്തനങ്ങൾ ഇന്ത്യയും ഇറാനും വർധിപ്പിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയങ്ങളുടെ വരാനിരിക്കുന്ന ചർച്ചകളിലും ഇതു തന്നെയായിരിക്കും മുഖ്യവിഷയം. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇറാന്‍ സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യൻ അതിർത്തിയിൽ സംഘർഷം പതിവായതോടെ ഇതു നീട്ടിവച്ചിരിക്കുകയാണ്.