Friday, May 3, 2024
spot_img

മഹ്‌സ അമിനിയുടെ രക്ത സാക്ഷിത്വം വെറുതെയാകുന്നു !പൊതുയിടങ്ങളിൽ നിർബന്ധിത ഇസ്ലാമിക ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീകളുടെ മേൽ കടുത്ത പിഴ ചുമത്താനുള്ള ബില്ലിന് ഇറാൻ പാർലമെന്റ് അംഗീകാരം

പൊതുയിടങ്ങളിൽ നിർബന്ധിത ഇസ്ലാമിക ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീകളുടെ മേൽ കടുത്ത പിഴ ചുമത്താനുള്ള ബില്ലിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. 290 അംഗങ്ങളുള്ള പാർലമെന്റിൽ 152 പേരും ബില്ലിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് ബിൽ അനായാസം പാസായത്.ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന്റെ വാർഷികത്തിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവ വികാസം.

മഹ്‌സ അൽ അമിനിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ വർഷം രാജ്യത്തെ പ്രധാന നഗരങ്ങളെയെല്ലാം ഇളക്കിമറിച്ച് അരങ്ങേറിയ പ്രതിഷേധങ്ങളെ നിഷ്കരുണം അടിച്ചമർത്തുന്നതിൽ ഇറാനിയൻ ഭരണകൂടം ഒരു പരിധി വരെ വിജയിച്ചുവെങ്കിലും ആ കനലിപ്പോഴും ഇറാനിയൻ ജനതയുടെ നെഞ്ച് പൊള്ളിക്കുന്നുണ്ട്. പ്രതിഷേധങ്ങളുടെ പുനരുജ്ജീവനം തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ അടിച്ചമർത്തലിന്റെ ഭീഷണിയിലാണ് ഇറാനിന്ന്.

2022 സെപ്തംബർ 16 നാണ് ഇറാനിലെ ടെഹ്‌റാനിൽ മഹ്സ അമിനി എന്ന 22 കാരിയായ ഇറാനിയൻ വനിത സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിന്റെ ക്രൂരത കാരണം മരിച്ചത്.
ഹിജാബ് ധരിക്കുന്നതിൽ സർക്കാർ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പരസ്യമായി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ലോ എൻഫോഴ്‌സ്‌മെന്റ് കമാൻഡിന്റെ വൈസ് സ്ക്വാഡായ ഗൈഡൻസ് പട്രോൾ അമിനിയെ അറസ്റ്റ് ചെയ്യുന്നത്. സ്റ്റേഷനിൽ വെച്ച് അവൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി തറയിൽ വീഴുകയും രണ്ട് ദിവസത്തിന് ശേഷം കോമയിൽ മരിക്കുകയും ചെയ്തുവെന്നാണ് അവളുടെ ദുരൂഹ മരണത്തിന് പോലീസ് നൽകിയ വിശദീകരണം. എന്നാൽ പോലീസ് അവളെ മർദ്ദിക്കുകയും അവളുടെ തല ഒരു പോലീസ് കാറിന്റെ വശത്ത് ഇടിക്കുകയും ചെയ്തതായി സംഭവത്തി‍ൻറെ ദൃക്‌സാക്ഷികൾ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. അവളുടെ മെഡിക്കൽ സ്കാനുകൾ ചോർന്നതിൽ നിന്ന് മസ്തിഷ്ക രക്തസ്രാവവും പക്ഷാഘാതവുമാണ് മരണത്തിലേയ്ക്ക് നയിക്കുവാനുണ്ടായ കാരണമെന്ന് തെളിയിക്കപ്പെട്ടു.

ആളുകൾ സത്യമറിഞ്ഞതോടെ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ കീഴിൽ സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പ്രതീകമായി ഇത് മാറുകയും രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. അമിനിക്ക്‌ നീതി തേടി സർവകലാശാലയിലെ വിദ്യാർഥികളും രാജ്യത്തെ സ്‌ത്രീകളും തെരുവിലിറങ്ങി. ലോകമെമ്പാടും പ്രതിഷേധമുയർന്നു. ഇറാനിൽ തുടർച്ചയായി റാലികളും പ്രക്ഷോഭവുമുണ്ടായി. 40–-ാം ചരമദിനത്തിൽ അമിനിയുടെ ഖബറിടത്തിൽ ഒത്തുകൂടിയവർക്കുനേരെ പൊലീസ്‌ വെടിവച്ചു.

അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉണ്ടായി. 2009, 2017, 2019 വർഷങ്ങൾക്ക് ശേഷം ഇറാനിലുണ്ടായ ഏറ്റവും വ്യാപകമായ പ്രക്ഷോഭമാണിത് എന്നാണ് പ്രമുഖ അന്താരാഷ്ട്ര വാർത്ത ഏജൻസിയായ സിഎൻഎൻ വിലയിരുത്തിയത്. 2009 ന് ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ പ്രക്ഷോഭം എന്നാണ് ന്യൂയോർക്ക് ടൈംസ് ഈ പ്രക്ഷോഭങ്ങളെ വിശേഷിപ്പിച്ചത്. പ്രതിഷേധത്തിൻറെ ഭാഗമായി പല സ്ത്രീകളും പരസ്യമായി തങ്ങളുടെ ഹിജാബ് ഊരി മാറ്റുകയോ മുടി മുറിയ്ക്കുകയോ ചെയ്തു. 2022 നവംബർ അവസാനമായപ്പോഴേക്കും പ്രക്ഷോഭത്തിൽ പങ്കെടുത്ത 307 പേരെയെങ്കിലും സൈന്യം വധിച്ചിട്ടുണ്ടെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ സൈനികർ ജനക്കൂട്ടത്തിന് നേരേ വെടിവയ്ക്കുകയും പലരെയും അടിച്ച് കൊല്ലുകയും ചെയ്തതായി ആംനസ്റ്റി ഇൻറർനാഷണൽ റിപ്പോർട്ട് ചെയ്തു . പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന അർധ സൈനികസേനയെ പ്രശംസിച്ച്‌ ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി അടക്കം രംഗത്തുവന്നത് ലോക മനസാക്ഷിയെപ്പോലും ഞെട്ടിച്ചു. അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ഇറാന്റെ സദാചാര പോലീസിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ അവർ അപലപിക്കുകയും പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രഷറി, സദാചാര പോലീസിനും വിവിധ സുരക്ഷാ സംഘടനകളിലെ ഇറാനിയൻ നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തി.

ആംനസ്റ്റി ഇന്റർനാഷണലിന്റെ അഭിപ്രായത്തിൽ, 22,000-ലധികം ആളുകളുടെ അറസ്റ്റുകാരണം, കാലക്രമേണ പ്രതിഷേധങ്ങൾക്ക് ശക്തി നഷ്ടപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ഏഴുപേരെ ഇറാൻ ഭരണകൂടം തൂക്കിലേറ്റി. പ്രതിഷേധം ആളിക്കത്തിയപ്പോൾ ഇറാനിൽ മതകാര്യപൊലീസ്‌ സംവിധാനം നിർത്തലാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇറാൻ ഭരണകൂടം തലയൂരാൻ ശ്രമിച്ചെങ്കിലും ഇന്നും ഒളിഞ്ഞും തെളിഞ്ഞും ഇന്നും മതപൊലീസ് രാജ്യത്ത് പ്രവർത്തിക്കുന്നു.

ഇതിനിടെ മഹ്സ അമിനിയുടെ ഒന്നാം ചരമവാർഷികത്തിൽ കലാപത്തിനു പദ്ധതിയിട്ടെന്ന് ആരോപിച്ച് ആറുപേരെ അറസ്റ്റ് ചെയ്തു. അഞ്ച് സമൂഹമാധ്യമ പേജുകള്‍ സസ്പെൻഡ് ചെയ്യുകയും ഇതിനു പിന്നിലുണ്ടായിരുന്നു ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ഐആർഎൻഎ ആണ് റിപ്പോർട്ട് ചെയ്തത്. കലാപങ്ങൾക്കു പദ്ധതിയിട്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ പ്രതികൾ ശ്രമിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞ വർഷം നടന്ന കലാപത്തിൽ പ്രതികൾ ഉൾപ്പെട്ടിരുന്നതായും ഇവർ ക്രിമിനൽ ചരിത്രമുള്ളവരാണെന്നുമാണ് വാർത്താ ഏജൻസി പറയുന്നു.

മഹ്‌സയുടെ പിതാവ് അംജദ് അമിനി, പടിഞ്ഞാറൻ ഇറാനിലെ അവരുടെ ജന്മനാടായ സക്കസിൽ തന്റെ മകളുടെ അനുസ്മരണം നടത്തുമെന്ന് അറിയിച്ചതിനെത്തുടർന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിളിച്ചുവരുത്തി. അറസ്റ്റ് ചെയ്തില്ലെങ്കിലും, അമിനിയുടെ അമ്മാവന്മാരിൽ ഒരാളായ സഫ ഏലിയെ സക്കസിൽ തടവിലാക്കി. രാജ്യത്തെ മുഴുവൻ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി മഹ്സ അമിനി രക്ത സാക്ഷിത്വം വരിച്ചുവെങ്കിലും അവരർഹിക്കുന്ന നീതി നൽകുവാൻ ഇറാനിലെ കാട്ടാള ഭരണകൂടം തയ്യാറായിട്ടില്ല എന്നാണ് പാർലമെന്റിൽ പാസാക്കിയിരിക്കുന്ന പുതിയ ബില്ലിലൂടെ മനസിലാക്കാനാകുന്നത്.

Related Articles

Latest Articles