ദില്ലി: കോവിഡ് വ്യാപനത്തെത്തുടർന്ന് നമ്മുടെ ആഘോഷങ്ങളും യാത്രകളുമെല്ലാം കുറേനാളുകളായി നിലച്ച സ്ഥിതിയിലായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മെഗാ വാക്‌സിനേഷൻ നടത്തി മഹാമാരിയെ പിഴുതെറിയാനുള്ള നീക്കങ്ങളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തൂടർന്ന് ദീർഘകാലമായി നിർത്തിവച്ച ചാർധാം യാത്രയ്ക്ക് ഇന്നലെയാണ് തുടക്കം കുറിച്ചത്.
എന്നാൽ ഇതാ ചാർധാം തീർത്ഥാടകർക്കായി പ്രതേൃക തീവണ്ടി ഒരുക്കുകയാണ് ഐആർസിടിസി.‘ദേഖോ അപ്നാ ദേശ്’ ഡീലക്‌സ് എസി ടൂറിസ്റ്റ് തീവണ്ടി സർവ്വീസാണ് ആരംഭിച്ചത്. ശ്രീ രാമായണ യാത്ര എന്ന തീവണ്ടി സർവ്വീസിന്റെ വിജയത്തിനു ശേഷമാണ് ഐആർസിടിസി തീർത്ഥാടനത്തിനായി ഈ പ്രതേൃക തീവണ്ടി ആരംഭിച്ചത്. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും കോർത്തിണക്കിയാണ് തീവണ്ടിയുടെ സഞ്ചാരപാത. 16 ദിവസത്തെ തീർത്ഥാടന യാത്ര ഇന്നലെ ദില്ലി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ചു. ഫസ്റ്റ് എസിയിലും സെക്കൻഡ് എസിയിലുമായി രണ്ട് തരത്തിലുളള താമസസൗകര്യമാണ് ഒരുക്കിയിട്ടുളളത്. ഓരോ കോച്ചിലും സിസിടിവി ക്യാമറകളും സുരക്ഷാ ജീവനക്കാരും ഉണ്ട്. 78,585 രൂപയാണ് പാക്കേജ് നിരക്ക്.
അതേസമയം ഗംഗാ ഘട്ട്, ഗംഗാ ആരതി, ത്രിവേണി ഘട്ട്, ഹരിദ്വാർ, കാശി വിശ്വനാഥ ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം, പുരിയിലെ സുവർണ്ണ ബീച്ച്, കൊണാർക്ക് സൂര്യക്ഷേത്രം, രാമേശ്വരം, രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്‌കോടി, ദ്വാരക, ദ്വാരകാദീശ ക്ഷേത്രം തുടങ്ങിയിടങ്ങളിലൂടെ തീവണ്ടി കടന്നുപോകും. രണ്ട് ഡൈനിംഗ് റെസ്റ്റോറന്റുകൾ, ഉയർന്ന രീതിയിൽ വൃത്തിയും ശുചിത്വവും പുലർത്തുന്ന അടുക്കള, കോച്ചുകളിലെ ഷവർ ക്യൂബിക്കിളുകൾ, സെൻസർ വാഷ് റൂം എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളാണ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനിൽ ഉള്ളത്.