രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസർ മഹാത്മാ ഗാന്ധിയെ അവഹേളിച്ചിരിക്കുന്നത്. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.
ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാർത്ഥി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയെ അപമാനിച്ചുവെന്ന് കാട്ടി KSU രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ നേതാവിനെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ, പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാനുള്ള സമീപനമല്ല പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പരാതി എടുക്കാൻ സാധിക്കില്ല. നിങ്ങൾ കോടതിയെ സമീപിച്ചോളൂ എന്നാണ് പൊലീസിന്റെ മറുപടിയെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. നിയമപരമായ പോരാട്ടത്തിന് KSU ഒരുങ്ങുകയാണ്. കാരണം, ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ SFIയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പ്രാദേശിക സിപിഐഎം നേതാക്കൾ SFI നേതാവിന് വേണ്ടി ഇടപെടുന്നു. എന്നാൽ, KSU അതിനെ ശക്തമായി പ്രതിഷേധിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. അതേസമയം, ദേശവിരുദ്ധവും ഭീകര മനസും അടിഞ്ഞ് കൂടുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിറയെ. ഇത്തരം തെമ്മാടിത്തരങ്ങൾ വച്ചുപൊറുപ്പിക്കരുത്. അറസ്റ്റ് ചെയ്യാനുള്ള ധൈര്യം കേരളം പോലീസ് കാണിക്കണമെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം, വിഷയത്തിൽ എസ്എഫ്ഐ നേതാവിൻ്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.