പോർബന്ദർ: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ പ്രൊവിൻസിൽ ചേർന്ന് ഇന്ത്യവിടാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ പിടികൂടി ഗുജറാത്ത് പോലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ്. സംഘത്തിൽ ഒരാൾ കൂടിയുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ഗുജറാത്ത് പോലീസ് അറിയിച്ചു. ബിപോർജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ഗുജറാത്ത് തീരത്ത് പോലീസ് ആറാമനായി ശക്തമായ തിരച്ചിൽ തുടരുകയാണ്. കടൽമാർഗം ഇന്ത്യ വിട്ടശേഷം അഫ്ഗാനിസ്ഥാനിലും ഇറാനിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘമാണ് ഇപ്പോൾ ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവർക്ക് ഇതിനുള്ള ബോട്ട് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കാൻ ചുമതലപ്പെട്ട സുബൈർ മുൻഷിയെന്നയാളാണ് ആദ്യം എ ടി എസിന്റെ പിടിയിലായത്. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചംഗ സംഘം പിടിയിലാകുകയായിരുന്നു.
ഉബൈദ് മിർ, ഹനാൻ ഹയാത്ത് ഷാൾ, മുഹമ്മദ് ഹാസിം ഷാ എന്നീ മൂന്ന് യുവാക്കൾക്കായി ഒരു ബോട്ട് ക്രമീകരിക്കുകയായിരുന്നു സുബൈറിന്റെ ചുമതല. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്രയുടെ കൊറിയറാണ് സുബർ. അബു ഹംസ എന്നറിയപ്പെടുന്ന ഒരു പാകിസ്ഥാൻ ഹാൻഡ്‌ലറുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ച് മൂന്ന് ദിവസം മുമ്പാണ് ഗുജറാത്ത് എടിഎസ് കശ്മീരിൽ നിന്ന് മൂന്ന് യുവാക്കളെയും സൂറത്തിലെ സയ്യിദ്പുര പ്രദേശത്ത് നിന്ന് സുമേരാബാനു എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തത്. ഐ എസ് കെ പി ക്കുവേണ്ടി ഭീകര പ്രവർത്തനം നടത്താൻ കടൽമാർഗം ഇന്ത്യ വിടാനുള്ള സംഘത്തിന്റെ പദ്ധതി ഇതോടെ പൊളിയുകയായിരുന്നു.