വരുന്ന 24 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ ഇറാൻ ആക്രമിച്ചേക്കാമെന്ന് റിപ്പോർട്ട്. ഞായറാഴ്ച തന്നെഇറാൻ ഇസ്രയേലിനെ ആക്രമിക്കുമെന്നാണ് അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും ഇന്റലിജൻസ് വിഭാഗങ്ങൾ കരുതുന്നത്. ഇത് യുദ്ധത്തിലേക്കു നീങ്ങുമെന്നാണ് കരുതുന്നത്. ഡ്രോണുകളും മിസൈലുകളുമുപയോഗിച്ചുള്ള ആക്രമണമാകും ഇറാൻ നടത്തുക എന്നാണ് കരുതുന്നത്. സംഘർഷമുണ്ടായാൽ ഇസ്രയേലിന് ഒപ്പം നിൽക്കുമെന്നു വ്യക്തമാക്കിയ യുഎസ് യുദ്ധക്കപ്പലുൾപ്പടെയുള്ള കൂടുതൽ യുദ്ധോപകരണങ്ങളുമായി ഇസ്രയേലിനൊപ്പം പ്രതിരോധത്തിനു തയാറായിക്കഴിഞ്ഞതായാണു വിവരം. സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഈ മാസം ഒന്നിന് നടന്ന ആക്രമണത്തോടെയാണ് മേഖയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിൽ ഇസ്രയേലിനെതിരേ ഇറാൻ ആരോപണമുന്നയിച്ചിരുന്നു. ഡമാസ്‌കസിലെ ഇറാൻ എംബസി ബോംബിട്ട് തകർത്തതിനു തക്കതായ മറുപടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഇറാൻ വിലയിരുത്തുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.
സംഘർഷം ലഘൂകരിക്കാൻ ഇറാനോട് ആവശ്യപ്പെടാൻ സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരോടു അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിൽനിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ സെൻട്രൽ കമാൻഡ് ജനറൽ മൈക്കിൾ കുരുവിളയെ ഇസ്രയേലിലേക്കും ബൈഡൻ അയച്ചിട്ടുണ്ട്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാർക്ക് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു . വിദേശകാര്യ മന്ത്രാലയം. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാരോട് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും യാത്രകള്‍ പരമാവധി കുറയ്ക്കാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ എംബസിയിൽ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു.