ഇസ്രയേലിന്റെ ഉപരോധ തന്ത്രം വിജയിക്കുന്നു. ഇസ്രയേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തെത്തുടർന്ന് വടക്കൻ ഗാസയിൽ വെള്ളവും ഭക്ഷണവും മരുന്നും ലഭ്യമാകാതെ വന്നതോടെ ആയിരക്കണക്കിന് പാലസ്തീനികൾ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുന്നതിനാൽ ഹമാസിന് വടക്കൻ ഗാസ മുനമ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി. ഇതോടെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിച്ചുള്ള ഹമാസ് പദ്ധതി പൊളിയുകയാണ്. ഇന്നലെ മാത്രം അൻപതിനായിരം ആളുകളാണ് സിറ്റിയിൽ നിന്ന് പലായനം ചെയ്തത്. ഇതോടെ പ്രതിരോധം നഷ്ടമായ ഹമാസ് ഉടൻ തന്നെ എരിഞ്ഞടങ്ങാനാണ് സാധ്യത. പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കിക്കൊണ്ട് ഹമാസിന്റെ ആയുധ നിർമ്മാതാവിനെ തങ്ങളുടെ സൈന്യം വധിച്ചതായും ഇസ്രായേൽ അറിയിച്ചു. സൈനിക നടപടിയിൽ ഹമാസ് ആയുധ നിർമ്മാതാവായ മഹ്‌സെയ്ൻ അബു സീനയാണ് കൊല്ലപ്പെട്ടത്.
യുദ്ധത്തിൽ ഹമാസ്, സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വടക്കൻ ഗാസയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പന്ത്രണ്ടോളം സാധാരണക്കാരെ ഹമാസ് തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. അൽ റഷീദ് ബീച്ച് റോഡിലൂടെ പോകുകയായിരുന്ന ഒരു സൈക്കിൾ യാത്രക്കാരന്റെ ക്യാമറ കണ്ണുകളാണ് ഈ ഭീകര ദൃശ്യങ്ങൾ ഒപ്പിയെടുത്തത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരെയാണ് ഹമാസ് സ്‌നൈപ്പർമാർ അന്ന് കൊലപ്പെടുത്തിയതെന്ന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ അംജദ് താഹ പറഞ്ഞു.
അതെസമയം ഒക്ടോബർ ഏഴിന് അതിർത്തി തകർത്തെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിനുള്ള ഇസ്രയേൽ പ്രത്യാക്രമണം ഗാസയിൽ പുരോഗമിക്കുന്നതിനിടെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനായി പുതിയ നീക്കവുമായി ഖത്തർ രംഗത്ത് വന്നു. ഒന്നോ രണ്ടോ ദിവസത്തെ വെടിനിർത്തലിന് പകരമായി തടവിലാക്കപ്പെട്ട 10 മുതൽ 15 വരെ ബന്ദികളെ മോചിപ്പിക്കാൻ ഖത്തർ ഇസ്രായേലുമായും ഹമാസുമായും ചർച്ചകൾ നടത്തുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ കരാറുണ്ടാക്കാനും ഖത്തർ ശ്രമിക്കുന്നുണ്ട്, അതുവഴി ഈജിപ്തിൽ നിന്നുള്ള അവശ്യ മാനുഷിക സഹായം ഈ മേഖലയിലേക്ക് എത്തിക്കാനാകും എന്നാണ് ഖത്തർ കണക്ക് കൂട്ടുന്നത്. എന്നാൽ ഈ ട്രക്കുകളുടെ മറവിൽ ഹമാസിന് ആയുധങ്ങളെത്താനുള്ള സാധ്യതയും ഇസ്രയേൽ പരിശോധിക്കുന്നുണ്ട്.
25 തായ് പൗരന്മാർ, 21 അർജന്റീനക്കാർ, 18 ജർമ്മൻകാർ, 10 അമേരിക്കക്കാർ, ഏഴ് ഫ്രഞ്ചുകാർ, ഏഴ് റഷ്യക്കാർ, നാല് ഹംഗേറിയക്കാർ, മൂന്ന് പോളണ്ടുകാർ, മൂന്ന് പോർച്ചുഗീസുകാർ, രണ്ട് ബ്രിട്ടീഷുകാർ, രണ്ട് ഫിലിപ്പിനോകൾ, രണ്ട് റൊമാനിയക്കാർ, രണ്ട് ടാൻസാനിയക്കാർ എന്നിവരുൾപ്പെടെ 239 ബന്ദികളാണ് ഹമാസിന്റെ കൈവശമുള്ളത് . അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഖത്തറിനെ പിന്തുണയ്ക്കുന്നുവെന്നാണ് വിവരം