Sunday, January 11, 2026

‘ഇസ്രായേലിന്റെ പോരാട്ടം പലസ്തീൻ ജനതയോടല്ല, ഹമാസ് ഭീകരവാദികൾക്കെതിരെ, യുദ്ധത്തിൽ വിജയിക്കാനായില്ലെങ്കിൽ നാളെ ലോകം വലിയ വില നൽകേണ്ടി വരും’; ഗിലാദ് എർദാൻ

ന്യൂയോർക്ക്: ഇസ്രായേലിന്റെ പോരാട്ടം ഒരിക്കലും പലസ്തീൻ ജനതയോടല്ല, ഹമാസ് ഭീകരരോടാണെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ. ഹമാസ് ഭീകരവാദികൾ ഒരിക്കലും പലസ്തീൻ ജനതയെ കുറിച്ചോ, സമാധാന ചർച്ചകളെ കുറിച്ചോ ചിന്തിക്കുന്നില്ലെന്നും ഗിലാദ് പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് ഗിലാദ് നിലപാട് വ്യക്തമാക്കിയത്.

ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണങ്ങളും, തുടർന്നുണ്ടായ സംഭവ വികാസങ്ങളും പലസ്തീനുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ നടക്കുന്നത് പലസ്തീന് എതിരെയുള്ള യുദ്ധമല്ല. ഇസ്രായേൽ അതിന്റെ നിലനിൽപ്പിന്റെ പോരാട്ടത്തിലാണ്. ഹമാസ് ഭീകരസംഘടന മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഇസ്രായേൽ എന്ന രാഷ്‌ട്രത്തെ നശിപ്പിച്ച്, ലോകത്തുള്ള എല്ലാ ജൂതന്മാരേയും കൊലപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രമാണ് ഹമാസ് ഭീകരവാദികൾ ജീവിക്കുന്നത്.

എന്നാൽ ഈ വംശഹത്യക്കെതിരെ ഇസ്രായേൽ ശക്തമായി തന്നെ പോരാടുന്നത് തുടരും. പരിക്കേറ്റവരെ സഹായിക്കുന്ന ഇസ്രായേലിന്റെ ആരോഗ്യ പ്രവർത്തകരെ പോലും ഹമാസ് വെറുതെ വിടുന്നില്ല. അതുകൊണ്ട് തന്നെ ഹമാസിനെ തുടച്ചു നീക്കുന്നത് വരെ ഞങ്ങൾക്ക് വിശ്രമമുണ്ടാകില്ല. അവർ ബന്ദികളാക്കിയിരിക്കുന്ന ഞങ്ങളുടെ ആൾക്കാരെ എത്രയും വേഗം തിരികെ വീടുകളിലെത്തിക്കും. തിന്മയെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ഇസ്രായേലിന്റെ സൈന്യം ഇപ്പോൾ ചെയ്യുന്നത്. അത് സാധ്യമാക്കാനുള്ള എല്ലാ മാർഗങ്ങളും ഞങ്ങൾ പ്രയോഗിക്കും. ഹമാസിനെ ഇല്ലാതാക്കുന്നതിൽ ഇസ്രായേലിന് വിജയിക്കാനായില്ലെങ്കിൽ നാളെ ലോകം മുഴുവൻ അതിന് വലിയ വില നൽകേണ്ടി വരുമെന്നും ഗിലാദ് പറഞ്ഞു.

Related Articles

Latest Articles