ദില്ലി : മനുഷ്യ കുലത്തിന് അജ്ഞാതമായിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കി ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ന്റെ വിക്ഷേപണത്തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ. വരുന്ന ശനിയാഴ്ച അതായത് സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള പേടകമാണിത്. വിക്ഷേപണത്തിനുശേഷം 125 ദിവസത്തോളം യാത്ര ചെയ്ത് ഭൂമിയിൽനിന്ന് 1.5 മില്യൻ കിലോമീറ്റർ അകലം വരെയെത്തി പേടകം സൂര്യനെ നിരീക്ഷിക്കും.
സൂര്യനെ നിരീക്ഷിക്കുകയും ബഹിരാകാശത്ത് സൂര്യന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന കാര്യങ്ങൾ പഠിക്കുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം. കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) എന്നതിനെക്കുറിച്ചാണ് പ്രധാന പഠനം. സൂര്യന്റെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗം ചൂടാകുന്നതും അതുവഴിയുണ്ടാകുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പേടകം പഠിക്കും.
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സേഫ് ലാൻഡ് ചെയ്ത ദിവസം തന്നെ അടുത്ത ലക്ഷ്യം സൂര്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചന്ദ്രനെക്കുറിച്ചുള്ള നിർണ്ണയാക വിവരങ്ങളാണ് പേടകം ഇപ്പോൾ കൈമാറുന്നത്.